ന്യൂഡൽഹി: ജമ്മുവിലെ നഗ്രോട്ടയിൽ കഴിഞ്ഞ ദിവസം ഇന്ത്യൻ സൈന്യം വധിച്ച 4 ഭീകരരെ അയച്ചത് മസൂദ് അസ്ഹറിന്റെ അർധസഹോദരൻ അബ്ദുൾ റൗഫ് അസ്ഗർ ആണെന്ന് റിപ്പോർട്ടുകൾ. തീവ്രവാദ സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദിന്റെ തലവനാണ് മസൂദ് അസ്ഹർ.
26/11 മുംബൈ ഭീകരാക്രമണത്തിന്റെ വാർഷികദിനത്തിൽ ജെയ്ഷ്-ഇ -മുഹമ്മദ് വൻ ആക്രമണത്തിനാണ് പദ്ധതിയിട്ടിരുന്നതെന്ന് അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു പിന്നാലെ കശ്മീർ താഴ്‌വരയിലെ സമാധാനം തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭീകരാക്രമണ പദ്ധതികൾ സംഘടന തയ്യാറാക്കിയിരുന്നത്. ഇതിനായി ജെയ്ഷ്-ഇ -മുഹമ്മദ് ചുമതല നൽകിയത് അബ്ദുൾ റൗഫ് അസ്ഗർ, ഖാസി താരാർ എന്നിവർക്കാണെന്നാണ് ലഭ്യമായ വിവരങ്ങൾ.
ഭീകരാക്രമണം ആസൂത്രണം ചെയ്യാനായി ബഹവൽപൂരിൽ നടന്ന യോഗത്തിൽ ജെയ്ഷ്-ഇ -മുഹമ്മദിലെ മൗലാന അബു ജുൻഡാലും മുഫ്തി തൗസീഫും പങ്കെടുത്തതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. മാത്രമല്ല, നഗ്രോട്ടയിൽ സൈനികർ കൊലപ്പെടുത്തിയ ഭീകരർ ഇന്ത്യൻ അതിർത്തിയിൽ കടന്നയുടൻ അബ്ദുൾ റൗഫ് അസ്ഗറുമായി ബന്ധപ്പെട്ടിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
Discussion about this post