തിരുവനന്തപുരം: ബാർ കോഴ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി ബിജു രമേശ്. ബാർകോഴ കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം നടന്നതായി ബിജു രമേശ് ആരോപിച്ചു. കെ എം മാണി പിണറായി വിജയനെ നേരിട്ട് കണ്ടശേഷമാണ് കേസിലെ അന്വേഷണം നിലച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കേസ് അട്ടിമറിക്കാൻ പിണറായിയും മാണിയും ഒത്തുകളിച്ചു. തന്നോട് പരാതിയിൽ ഉറച്ച് നിൽക്കണം എന്ന് പറഞ്ഞ പിണറായി പിന്നീട് വാക്കു മാറ്റിയതായും ബിജു രമേശ് വ്യക്തമാക്കി.
ബാർ കോഴ കേസിൽ സിപിഎമ്മിന് ഒരു ആദർശവുമില്ല. കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും ആദ്യം തനിക്ക് പിന്തുണ നൽകിയെങ്കിലും പിന്നീട് അവർ നിലപാട് മാറ്റിയെന്നും ബിജു രമേശ് പറഞ്ഞു.
കേസിൽ സ്വാധീനിക്കാൻ ജോസ് കെ മാണി ശ്രമിച്ചു. ഇക്കാര്യങ്ങൾ വിജിലൻസിനോട് നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. എന്നാൽ അതൊന്നും അന്വേഷിക്കാൻ അധികാരമില്ലെന്നാണ് വിജിലൻസ് തന്നോട് പറഞ്ഞത്. ആരോപണത്തിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നുണ്ടെന്നും കൂടുതൽ തെളിവുകൾ കൈവശമുണ്ടെന്നും ബിജു രമേശ് പറഞ്ഞു. ബാർ കോഴ കേസിലെ വിജിലൻസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും സത്യം പുറത്തു വരണമെങ്കിൽ കേന്ദ്ര ഏജൻസി തന്നെ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബാർ കോഴ കേസിലെ മൊഴിയെടുപ്പ് പ്രഹസനമായിരുന്നു. കേസിൽ കൃത്യമായി തന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. ഉന്നതങ്ങളിൽ നിന്നുള്ള നിർദ്ദേശ പ്രകാരമാണിതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നുവെന്നും ബിജു രമേശ് പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് ബിജു രമേശ് ഉന്നയിക്കുന്നത്. കേസ് പരസ്പരം ഒത്തുതീർപ്പാക്കാനാണ് സിപിഎമ്മും കോൺഗ്രസും ശ്രമിക്കുന്നത്. കേസുമായി മുന്നോട്ട് പോയ തനിക്ക് ന്യായവും നീതിയും ലഭിക്കുന്നില്ല. ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് രമേശ് ചെന്നിത്തലയും ഭാര്യയും ഫോണിൽ വിളിച്ചിരുന്നു. രോഗമുള്ളയാളാണ് ഉപദ്രവിക്കരുതെന്ന് ചെന്നിത്തലയുടെ ഭാര്യ ആവശ്യപ്പെട്ടിരുന്നു. അതിനാലാണ് മൊഴിയിൽ അദ്ദേഹത്തിന്റെ പേര് പറയാതിരുന്നതെന്നും ബിജു രമേശ് പറഞ്ഞു.
Discussion about this post