ഡല്‍ഹി: കേരളത്തിലെ ജയിലുകള്‍ കോവിഡ് വ്യാപന കേന്ദ്രങ്ങളാണെന്നും ജയിലുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും ആരോപിച്ച് സുപ്രീം കോടതിയില്‍ ഹര്‍ജി. സ്ഥലപരിമിതി മൂലം തടവുകാര്‍ക്കിടയില്‍ സാമൂഹിക അകലം പാലിക്കാന്‍ കഴിയുന്നില്ലെന്നും ഹർജിയിൽ പറയുന്നു.
തടവു പുള്ളികള്‍ക്ക് പരോള്‍ അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതി നിര്ജീവമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. കണ്ണൂര്‍ ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രതിയുടെ ഭാര്യയാണ് സംസ്ഥാന സര്‍ക്കാരിനെതിരേ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. തന്റെ ഭര്‍ത്താവ് ഉള്‍പ്പെടെ ഏഴ് തടവുകാരെ തലശേരി സബ് ജയിലില്‍ ചെറിയ മുറിയിലാണ് പാര്‍പ്പിച്ചത്. 34 തടവുകാര്‍ക്കായി നാല് ശുചിമുറികള്‍ മാത്രമാണുള്ളത്. യാതൊരു മുന്‍കരുതലും സ്വീകരിക്കാത്തതിനാല്‍ തലശേരി ജയിലില്‍ കഴിയുന്ന 34 പേരില്‍ 30 പേര്‍ക്ക് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയില്‍ കോവിഡ് സ്ഥിരീകരിച്ചു.
തന്റെ ഭര്‍ത്താവ് പരോളിനു ശേഷം തലശേരി ജയിലില്‍ എത്തിയതിനു പിന്നാലെ കോവിഡ് പിടിപെട്ടെന്നും ഹര്‍ജിക്കാരി പറയുന്നു. പൂജപ്പുര ജയിലില്‍ മാത്രം ഒരാള്‍ മരിക്കുകയും 130 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഭര്‍ത്താവിന്റെ ആരോഗ്യനില അതീവ ഗുരതരാവസ്ഥയിലാണ്. അതിനാല്‍ ഇയാള്‍ക്ക് അടിയന്തരമായി പരോള്‍ അനുവദിക്കണമെന്നു ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
Discussion about this post