കോഴിക്കോട്: തന്നെ എന്ത് വിളിച്ചാലും തരക്കേടില്ലെന്നും താൻ ഇപ്പോഴും ലോകം മുഴുവൻ ആരാധകരുള്ള, വിശ്വസിക്കാൻ കൊള്ളാവുന്ന നേതാവായ നരേന്ദ്ര മോദിയുടെ പടയാളിയാണെന്നും ബിജെപി എം പി സുരേഷ് ഗോപി. തന്നെ ചാണക സംഘിയെന്ന് വിളിച്ചോളൂവെന്നും ഗുരുദേവിന്റെ വീടിന്റെ തറ ഇപ്പോഴും ചാണകം മെഴുകിയതാണെന്നും അദ്ദേഹം പറഞ്ഞു. ചിലര്‍ വസിക്കുന്ന പോലെ മറ്റ് മാലിന്യങ്ങള്‍കൊണ്ട് മെഴുകിയ തറയിലല്ല നമ്മുടെ വാസമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
നന്മയുടെ നഗരമെന്ന് എസ് കെ വിശേഷിപ്പിച്ച കോഴിക്കോട് ഇടത് പക്ഷം 45 വർഷം ഭരിച്ചു. ആ നന്മയുടെ നഗരത്തില്‍ നിന്ന് അല്‍പം കുടിവെള്ളം കിട്ടിയിട്ട് മരിച്ചാല്‍ മതിയെന്ന് എം.ടി വാസുദേവന്‍നായരെ കൊണ്ട് പറയപ്പിച്ച ഭരണമാണിത്. എന്നിട്ട് ഇപ്പോഴും കുടിവെള്ളം തരാമെന്ന ഇടതിന്റെ പറച്ചിലിന് ഒരു കുറവുമില്ലെന്ന് സുരേഷ് ഗോപി പരിഹസിച്ചു.
പേരാമ്പ്രയിലെ ഒരു പട്ടികജാതി കോളനിയിലേക്ക് ഒരു റോഡുണ്ടാക്കാന്‍ ശ്രമം തുടങ്ങിയിട്ട് മൂന്ന് വർഷമായി. എന്നാൽ ചില നികൃഷ്ട ജീവികളുടെ വാശി മൂലം അത് നടക്കുന്നില്ല. പേരാമ്പ്ര പഞ്ചായത്ത് ബി.ജെ.പിയാണ് ഭരിക്കുന്നതെങ്കില്‍ എപ്പോഴെ ഒരു റോഡ് വന്നേനെ. ഇതിനെതിരേ ചിന്തിച്ച് വോട്ടുചെയ്യണമെന്നും സുരേഷ് ഗോപി ഓർമ്മിപ്പിച്ചു.
കേന്ദ്ര പദ്ധതികൾ വഴി താൻ എന്താണ് ചെയ്തതെന്ന് അറിയണമെങ്കിൽ ബിജെപി ഭരിക്കുന്ന കല്ലിയൂര്‍ പഞ്ചായത്തിലേക്ക് വന്ന് നോക്കാൻ അദ്ദേഹം പറഞ്ഞു. ആയിരം പഞ്ചായത്ത് ഞങ്ങള്‍ക്ക് തരൂ. എന്താണ് ഭരണമെന്ന് കാണിച്ച് തരാമെന്നും കോഴിക്കോട് എന്‍.ഡി.എ സ്ഥാനാര്‍ഥികളുടെ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കവെ സുരേഷ് ഗോപി പറഞ്ഞു.
Discussion about this post