ഇടുക്കി: കേരളമെമ്പാടും തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതുതരംഗം അലയടിച്ചെങ്കിലും ഇടുക്കിയിൽ ഭൂരിപക്ഷം നേടിയ പഞ്ചായത്തിൽ എൽ.ഡി.എഫിന് പ്രസിഡന്റില്ല. പതിനാറിൽ ഒൻപതു സീറ്റ് നേടി വിജയിച്ചെങ്കിലും ഇടുക്കി കാഞ്ചിയാർ പഞ്ചായത്തിൽ എൽ.ഡി.എഫിന്റെ വിജയത്തിന് മാധുര്യം കുറവാണ്.
ഒരേയൊരു സീറ്റിൽ മാത്രം വിജയിച്ച ബി.ജെ.പിയുടെ സുരേഷ് കുഴിക്കാട്ടായിരിക്കും ഇവിടെ പഞ്ചായത്ത് പ്രസിഡന്റ് ആവുക. ഇവിടെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ളതാണ്. സംവരണ വാർഡിൽ നിന്നും വിജയിച്ച ഏക മെമ്പർ സുരേഷ് മാത്രമാണ്. അതുകൊണ്ട് കാഞ്ചിയാർ പഞ്ചായത്തിൽ ബിജെപിയുടെ സുരേഷ് കുഴിക്കാട്ട് പഞ്ചായത്ത് പ്രസിഡന്റാകും.
പഞ്ചായത്തിലെ എട്ടാം വാർഡിന്റെ പ്രതിനിധിയാണ് സുരേഷ്. ഈ പഞ്ചായത്തിൽ ആദ്യമായി വിജയിക്കുന്ന ബിജെപി പ്രതിനിധിയെന്ന പ്രത്യേകതയും സുരേഷിനുണ്ട്. സി.പി.എം രണ്ടു വാർഡുകളിൽ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചെങ്കിലും ഇരുവർക്കും വിജയിക്കാനായില്ല.
സ്വകാര്യ മേഖലയിലെ തൊഴിലാളിയാണ് 43 കാരനായ സുരേഷ്. പഞ്ചായത്തിന്റെ നന്മയ്ക്കായി എല്ലാ പാർട്ടികളോടും സഹകരിച്ച് പ്രവർത്തിക്കുമെന്നതാണ് സുരേഷിന്റെ തീരുമാനം.
Discussion about this post