ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും ഒളിവിൽ പോയ ഖാലിസ്ഥാനി ഭീകരനെ അറസ്റ്റ് ചെയ്ത് ദേശീയ അന്വേഷണ ഏജൻസി. കൊടും കുറ്റവാളിയായ ഗുർജീത് സിംഗ് നിജ്ജാറിനെയാണ് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും എൻഐഎ അറസ്റ്റ് ചെയ്തത്. സൈപ്രസിൽ നിന്നും ഡൽഹിയിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ്.
ഇയാളെ കൂടുതൽ അന്വേഷണങ്ങൾക്കായി മുംബൈയിലേക്ക് കൊണ്ടുപോകും. ഗുർജീത് സിംഗ് നിജ്ജാറിനെതിരെ ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റം ഖാലിസ്ഥാനു വേണ്ടി ഭീകര സംഘടന രൂപീകരിക്കാൻ ഗൂഢാലോചന നടത്തിയെന്നതാണ്. സംഭവത്തിൽ അറസ്റ്റ് ചെയ്യാൻ എൻഐഎ നീക്കം നടത്തുന്നതിനിടെയാണ് ഇയാൾ സൈപ്രസിലേക്ക് കടന്നത്. അമൃത്സറിലെ അഞ്ചല സ്വദേശിയായ ഗുർജീത് സിംഗ് 2017 മുതൽ ഒളിവിലാണ്.
ഇയാൾക്ക് പുറമേ ഖാലിസ്ഥാനു വേണ്ടി ഭീകര സംഘടന രൂപീകരിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ മോയിൻ ഖാൻ, ഹർപാൽ സിംഗ് എന്നിവരും പ്രതികളാണ്. സംഭവത്തിൽ മാർച്ചിൽ മൂന്നു പേർക്കുമെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു. സാമൂഹ്യ മാധ്യമങ്ങൾ വഴിയാണ് ഇവർ രാജ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നത്.
Discussion about this post