ബെയ്‌റൂട്ട് : ഇസ്‌ലാമിക സ്റ്റേറ്റ് തലവന്‍ അബുബക്കര്‍ അല്‍ ബഗ്ദാദിയുടെ അടിമയായിരുന്ന പതിനാറുകാരി യസീദി പെണ്‍കുട്ടി ലോകത്തോടു പറയുന്നതിങ്ങനെയാണ് : ‘അയാള്‍ ക്രൂരനാണ്, ഒരിക്കലും ദയയോടെ പെരുമാറിയിട്ടില്ല. ദയാപൂര്‍വമുള്ള വാക്കുകള്‍ പറഞ്ഞിട്ടില്ല. ലോകമറിയണം അയാള്‍ എത്ര ക്രൂരനാണെന്ന്. വളരെ വൃത്തികെട്ട മനുഷ്യനാണയാള്‍’ . രാജ്യാന്തര മാധ്യമമായ സിഎന്‍എന്നിനു നല്‍കിയ അഭിമുഖത്തിലാണ് ഐഎസ് മേധാവിയുടെ ക്രൂരതകളെ കുറിച്ച് പെണ്‍കുട്ടി വെളിപ്പെടുത്തിയത്.
സിന്‍ജാര്‍ മലയുടെ താഴ്‌വാരത്തില്‍ നിന്ന് ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ ഒരാഴ്ചയ്ക്കു ശേഷം ബഗ്ദാദിയുടെ റഖ്ഖയിലെ വീട്ടില്‍ ജോലിക്കു കൊണ്ടുവരികയായിരുന്നു. ബഗ്ദാദി നിരന്തരമായി മര്‍ദിക്കുമായിരുന്നു. വളരെ മോശമായേ പെരുമാറിയിരുന്നുള്ളൂ അവള്‍ കൂട്ടിച്ചേര്‍ത്തു.
യുഎസ് പത്രപ്രവര്‍ത്തകന്റെ തലയറുക്കുന്ന വിഡിയോ കാണിച്ച് ഇസ്‌ലാമിലേക്കു മതപരിവര്‍ത്തനം ചെയ്തില്ലെങ്കില്‍ ഇതുപോലെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. യുഎസ് ബന്ദിയായിരുന്ന കെയ്‌ല മില്ലറുടെ ഒപ്പമായിരുന്നു യസീദി പെണ്‍കുട്ടിയെയും പാര്‍പ്പിച്ചിരുന്നത്. നിരവധി തവണ കെയ്‌ല മില്ലറെ ബഗ്ദാദി മാനഭംഗപ്പെടുത്തി. അതു തന്നെയായിരുന്നു തന്നോടും ചെയ്യാനിരുന്നതെന്നു മനസിലാക്കിയപ്പോള്‍ രക്ഷപെടുകയായിരുന്നെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു.
ഐഎസ് നേതാവായിരുന്ന അബു സയ്യാഫിന്റെ അല്‍ ശദാദിയയിലെ വീട്ടിലായിരുന്നു മില്ലറെയും തന്നെയും മറ്റും താമസിച്ചിരുന്നത്. ഈ വിവരം അറിഞ്ഞ അമേരിക്കന്‍ സൈന്യം സയ്യാഫിന്റെ വീട് ആക്രമിച്ചെങ്കിലും മില്ലറെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് ഐഎസ് ആസ്ഥാനമായ റഖയിലെ ആയുധപ്പുരയില്‍ ജോര്‍ദാന്‍ നടത്തിയ ആക്രമണത്തിലാണ് മില്ലര്‍ കൊല്ലപ്പെടുന്നത്.
Discussion about this post