മെൽബൺ: ഓസ്ട്രേലിയക്കെതിരായ ബോക്സിംഗ് ഡേ ടെസ്റ്റിൽ ഇന്ത്യക്ക് മേൽക്കൈ. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 277 റൺസെടുത്തു. ഇന്ത്യക്ക് നിലവിൽ 82 റൺസിന്റെ ലീഡുണ്ട്. സെഞ്ചുറി നേടിയ ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുടെ ഇന്നിംഗ്സാണ് ഇന്ത്യക്ക് കരുത്തായത്.
വ്യക്തിപരമായ കാരണങ്ങൾക്ക് അവധിയെടുത്ത് നാട്ടിലേക്ക് മടങ്ങിയ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് പകരം നായക പദവി ഏറ്റെടുത്ത അജിങ്ക്യ രഹാനെ മികച്ച ഫോമിൽ ബാറ്റിംഗ് തുടരുകയാണ്. അദ്ദേഹം 104 റൺസ് നേടി. ഒപ്പം ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയാണ് ക്രീസിൽ. ജഡേജ 40 റൺസ് നേടിയിട്ടുണ്ട്.
പുതുമുഖ താരം ശുഭ്മാൻ ഗിൽ 45 റൺസ് നേടി വരവറിയിച്ചു. ക്ഷമയില്ലായ്മ കാരണമാണ് അദ്ദേഹം പുറത്തായത്. അനാവശ്യ തിടുക്കം ആവർത്തിച്ച ഋഷഭ് പന്തും 29 റൺസിൽ മടങ്ങി. പുജാരയും ഹനുമ വിഹാരിയും മോശം ഫോം തുടരുകയാണ്.
ഓസ്ട്രേലിയക്ക് വേണ്ടി മിച്ചൽ സ്റ്റാർക്, പാറ്റ് കമ്മിൻസ് എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി. നഥാൻ ലിയോണിന് ഒരു വിക്കറ്റ് ലഭിച്ചു. നേരത്തെ ഒന്നാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ 195 റൺസിന് പുറത്തായിരുന്നു.
Discussion about this post