കോട്ടയം; ജോസ് കെ മാണിയുടെ കടന്നു വരവ് സൃഷ്ടിച്ച പ്രതിസന്ധി എൽഡിഎഫിൽ രൂക്ഷമാകുന്നു. യുഡിഎഫിൽ നിന്ന് രണ്ട് ഘടകകക്ഷികളെ മുന്നണിയിലെത്തിച്ച നേട്ടം പറയുമ്പോൾ ഒപ്പമുണ്ടായിരുന്നവർ കൈ വിട്ടു പോകുന്ന അവസ്ഥയാണ് നിലവിൽ ഇടത് മുന്നണിക്ക്. പാലാ സീറ്റിന്റെ പേരിൽ സിറ്റിങ് എം.എൽ.എ. മാണി സി. കാപ്പൻ ഉയർത്തുന്ന പ്രതിഷേധം എൻ.സി.പി.യെ പിളർപ്പിലേക്ക് നയിക്കുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ സീറ്റ് ജോസ്.കെ. മാണിക്ക് നൽകാനാണ് സിപിഎം തീരുമാനം. എന്നാൽ മാണി സി കാപ്പൻ ഇത് അനുകൂലിക്കുന്നില്ല. ഇവിടെ കാപ്പന്റെ ആവശ്യ പ്രകാരം മുന്നണി വിടാൻ എൻ.സി.പി. ദേശീയനേതൃത്വം തീരുമാനിച്ചാൽപോലും ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനും സംഘവും ഇടതുമുന്നണിയിൽതന്നെ തുടരാനാണ് സാദ്ധ്യത. കാപ്പനൊപ്പം പാർട്ടിയിലെ വലിയൊരു വിഭാഗം ഉറച്ചു നിൽക്കുകയാണ്. സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരൻ മാസ്‌ററർ ദേശീയാധ്യക്ഷൻ ശരദ് പവാറിന്റെ തീരുമാനത്തിനൊപ്പമാകും നിൽക്കുക.
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ നിർണ്ണായകമായി മാറുകയാണ് പാലായിലെ രാഷ്ട്രീയ സാഹചര്യങ്ങൾ. കെ എം മാണിയുടെ കാലഘട്ടത്തിൽ പിളർപ്പിൽ നിന്നും പിളർപ്പിലേക്ക് നീങ്ങുന്ന പാർട്ടി എന്ന ആക്ഷേപം കേരള കോൺഗ്രസിനായിരുന്നെങ്കിൽ ജോസ് കെ മാണി എൻസിപിയുടെ പിളർപ്പിന് കാരണമാകുന്നു എന്നതാണ് കൗതുകം.
Discussion about this post