തിരുവനന്തപുരം: ഇന്ത്യയുടെ അഭിമാന പദ്ധതിയായ കൊവിഡ് വാക്സിൻ വിതരണത്തിനെതിരെ കോൺഗ്രസ്. അടിയന്തര ഉപയോഗത്തിനായി തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിൻ മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയായിട്ടില്ലെന്ന് ശശി തരൂർ ആരോപിച്ചു. അതിന് മുൻപ് അനുമതി നൽകിയത് അപകടകരമാണെന്നും തരൂർ പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ നടപടി അപക്വവും അപകടകരവുമാണെന്നാണ് ശശി തരൂർ പറഞ്ഞത്. ഇക്കാര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും തരൂർ ആവശ്യപ്പെട്ടു.
എന്നാൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിച്ച കൊവിഷീൽഡ് വാക്സിനും തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിനും 110 ശതമാനവും സുരക്ഷിതമാണെന്ന് ഡ്രഗ്സ് കണ്ട്രോളർ അറിയിച്ചു. നേരിയ പനി, അലർജി, വേദന എന്നിങ്ങനെ ചുരുക്കം ചില പാർശ്വഫലങ്ങൾ ഉണ്ടായേക്കാമെന്നും അത് എല്ലാ വാക്സിനുകളിലും സർവ്വ സാധാരണമാണെന്നും ഡ്രഗ്സ് കണ്ട്രോളർ ഓഫ് ഇന്ത്യ വി ജി സോമനി വ്യക്തമാക്കി.
അതേസമയം ആവേശകരമായ പോരാട്ടത്തിലെ നിർണ്ണായക വഴിത്തിരിവ് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്സിന് അനുമതി ലഭിച്ച സംഭവത്തെ വിശേഷിപ്പിച്ചത്. ആരോഗ്യകരമായ, കൊവിഡ് മുക്തമായ രാഷ്ട്രം എന്ന ലക്ഷ്യത്തിലേക്കുള്ള നിർണ്ണായക ചുവടു വയ്പാണ് ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു. ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും രാജ്യത്തിനാകെയും നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Discussion about this post