മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ അബുദാബി ബിഗ് ടിക്കറ്റില്‍ 40 കോടി സമ്മാനം നേടിയ മലയാളിയെ കണ്ടെത്തി. ഒമാന്‍ തലസ്ഥാനമായ മസ്ക്കറ്റില്‍ ഷോപ്പിങ് സെന്‍റര്‍ നടത്തുന്ന എന്‍ വി അബ്ദുസലാം എന്ന 28കാരനാണ് ആ ഭാഗ്യവാന്‍. കേരളത്തില്‍ കോഴിക്കോട് സ്വദേശിയാണ് അബ്ദുസലാം.ഞായറാഴ്ചയാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് നടന്നത്. നറുക്കെടുപ്പില്‍ വിജയിയായ വിവരം അബ്ഗുസലാമിനെ അറിയിക്കാന്‍ അധികൃതര്‍ വിളിച്ചിരുന്നെങ്കിലും ഫോണില്‍ ലഭ്യമായിരുന്നില്ല. തുടര്‍ന്ന് അബ്ദു സലാമിനെ കണ്ടെത്താന്‍ സഹായിക്കണം എന്നാവശ്യപ്പെട്ട് അധികൃതര്‍ രംഗത്തു വന്നിരുന്നു.
ടിക്കറ്റ് വാങ്ങിയപ്പോള്‍, അബ്ദുസ്സലാം തന്റെ ഒമാന്‍ മൊബൈല്‍ നമ്പറിന് മുന്നില്‍ നല്‍കേണ്ടിയിരുന്ന +968 എന്ന കോഡിന് പകരം ഇന്ത്യന്‍ ടെലിഫോണ്‍ കോഡ് +91 തെറ്റായി ഉപയോഗിച്ചതാണ് പ്രശ്നമായത്. അതുകൊണ്ടുതന്നെയാണ് ബിഗ് ടിക്കറ്റ് അധികൃതര്‍ക്ക് അബ്ദുസലാമിനെ കണ്ടെത്താന്‍ ബുദ്ധിമുട്ടായത്.എന്‍ വി അബ്ദുസലാം എന്ന മലയാളിക്കാണ് സമ്മാനം ലഭിച്ചതെന്ന് വ്യക്തമായിരുന്നു. എന്നാല്‍ ഫോണ്‍ നമ്പര്‍ കോഡ് തെറ്റായി നല്‍കിയതുകൊണ്ട് അദ്ദേഹം എവിടെയാണെന്ന് കണ്ടെത്താന്‍ അധികൃതര്‍ക്ക് സാധിച്ചില്ല. ഫോണില്‍ ബന്ധപ്പെടാനുള്ള ശ്രമമെല്ലാം പരാജയപ്പെടുകയും ചെയ്തിരുന്നു.
തുടര്‍ന്നാണ് കോടീശ്വരനെ കണ്ടെത്താന്‍ സഹായിക്കണമെന്ന് മലയാളി സമൂഹത്തോട് സംഘാടകര്‍ അഭ്യര്‍ഥിച്ചത്.ഇത് അറിഞ്ഞ ഒരു സുഹൃത്ത് അബ്ദുസലാമിനെ വിളിച്ചു അദ്ദേഹത്തിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ വാര്‍ത്ത അറിയിച്ചു. ‘ഞാന്‍ ടിക്കറ്റ് എടുത്തപ്പോള്‍ ഇന്ത്യന്‍ കോഡ് ആണ് നല്‍കിയതെന്ന് മനസിലായില്ല’ സന്തോഷവാനായ അബ്ദുസലാം ഖലീജ് ടൈംസിനോട് മസ്കറ്റില്‍ നിന്ന് ഫോണിലൂടെ പറഞ്ഞു.’ബിഗ് ടിക്കറ്റില്‍ എന്റെ ഭാഗ്യം പരീക്ഷിക്കാനുള്ള നാലാമത്തെയോ അഞ്ചാമത്തെയോ ശ്രമമാണിത്.
read also: സ്പീക്കർ ശ്രീരാമകൃഷ്ണനെ മാറ്റണമെന്ന് ശക്തമായ ആവശ്യം; വീണ്ടും നോട്ടീസ് നല്‍കി
ഇപ്പോള്‍ സമ്മാനമായി ലഭിച്ച തുക എന്റെ ചങ്ങാതിമാരുമായി പങ്കിടും. അവര്‍ എത്ര പേരുണ്ടെന്ന് എനിക്ക് ഇപ്പോള്‍ പറയാന്‍ കഴിയില്ല. എന്നാല്‍ കൂടുതല്‍ ആളുകളുണ്ട്, ‘ അബ്ദുസലാം പറഞ്ഞു.കോവിഡ് മഹാമാരിയുടെ വ്യാപനത്തിനിടയിലും, അബ്ദുസ്സലാമിന്‍റെ ജീവിതത്തില്‍ അടുത്തിടെ ചില സന്തോഷകരമായ നിമിഷങ്ങളുണ്ടായി. മൂന്ന് മാസം മുമ്പാണ്, അദ്ദേഹം രണ്ടാമതും അച്ഛനായി. നാട്ടിലുള്ള കുടുംബം ഉടന്‍ മസ്ക്കറ്റിലേക്ക് എത്താനിരിക്കെയാണ് അബ്ദുസലാമിനെ തേടി വലിയ ഭാഗ്യമെത്തിയത്.
Discussion about this post