ആന്ധ്രാ പ്രദേശിൽ ശ്രീരാമ വിഗ്രഹത്തിന്റെ തലയറുത്ത് മാറ്റിയ നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. സമരം നയിക്കുന്ന ബിജെപി നേതാക്കൾക്കെതിരെ പൊലീസ് വ്യാപകമായി അക്രമം അഴിച്ച് വിടുന്നു. പൊലീസ് ബാരിക്കേഡ് മറികടന്ന് രാമതീർത്ഥ ക്ഷേത്രം സന്ദർശിക്കാൻ പോയ ആന്ധ്രാ പ്രദേശ് ബിജെപി ജനറൽ സെക്രട്ടറി പി വിഷ്ണുവർദ്ധൻ റെഡ്ഡിയെ പൊലീസ് മർദ്ദിച്ചു. തുടർന്ന് തളർന്നു വീണ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിജയനഗര മഹാരാജ ആശുപത്രിയിൽ പ്രവേശിപ്പിച്ച റെഡ്ഡിയെ വിദഗ്ധ ചികിത്സയ്ക്കായി വിശാഖപട്ടണം ആശുപത്രിയിലേക്ക് അയച്ചു.
നേരത്തെ പൊലീസ് മർദ്ദനത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് സോമു വീരരാജുവിനും പരിക്കേറ്റിരുന്നു. അദ്ദേഹത്തെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റ് ബിജെപി നേതാക്കളായ നാഗോതു രമേശ്, ഭാനുപ്രകാശ് റെഡ്ഡി എന്നിവരെയും പൊലീസ് മർദ്ദിച്ചു. ബിജെപി സംസ്ഥാന വക്താവ് സുഹാസിനി, മാധവ് എന്നിവരെയും ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്നും പൊലീസ് ബലം പ്രയോഗിച്ച് തടഞ്ഞു. ബിജെപി നേതാവ് പി വിഷ്ണുകുമാർ രാജുവിനെ വീട്ടു തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്.
നേരത്തെ സമരക്കാരെ അഭിവാദ്യം ചെയ്ത ജിവിഎൽ നരസിംഹ റാവു എം പിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വിഷയത്തിൽ ഇടപെടുമെന്നും ജിവിഎൽ നരസിംഹ റാവു വ്യക്തമാക്കി.
Discussion about this post