ചുരുക്കം കവിതകൾ കൊണ്ടുതന്നെ അനുവാചക ഹൃദയത്തിലും കാവ്യകൈരളിയിലും ലബ്ധപ്രതിഷ്ഠ നേടിയ കവിയാണ് മന്ത്രി ജി.സുധാകരൻ. രാഷ്ട്രീയപരമായ തിരക്കുകൾ ഏറെയുണ്ടെങ്കിലും കാവ്യസപര്യയ്ക്കായി ചെറിയൊരു സമയമെങ്കിലും മാറ്റി വയ്ക്കാൻ അദ്ദേഹം ശ്രമിക്കാറുള്ളത് അനുവാചകരുടെ ഭാഗ്യമാണെന്ന് തന്നെ പറയണം.
ഒബാമയെക്കുറിച്ച് ആരാണ് നീ ഈ ഒബാമ എന്റെ താരാട്ടു പാട്ടിന്റെ ഈണമാണോ എന്ന് തുടങ്ങുന്ന കവിത രചിച്ച അതേ സുധാകരൻ തന്നെയാണ് ഭീരുവാണീയൊബാമ എന്ന് ലാദനെ പ്രകീർത്തിച്ച് പാടിയത്. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ അതിനി കവിതയിലായാലും മാറ്റം വരുത്തുമെന്നുള്ള നിശ്ചയദാർഢ്യമാണ് ആ കവിതയിൽ നമ്മൾ കണ്ടത്. ആഴിത്തടത്തിൽ ജ്വലിക്കുന്ന ബിൻലാദന്റെ ആത്മാവിനെ ആഴി ജ്വലിപ്പിക്കുന്നതിനോട് ഉപമിച്ച് അതു താനല്ലയോ ഇത് എന്ന മനോഹരമായ ഉത്പ്രേക്ഷ നൽകിയതിലൂടെ കവിയുടെ ഭാവന എത്ര ഉദാത്തമാണെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും.
ബിൻ ലാദന്റെ ആത്മാവിലെ ആഴി കത്തി അത് ആകാശമെത്തുന്ന ഒരു കാലമെത്തുമോ എന്ന് കവി പ്രതീക്ഷയോടെ ചോദിക്കുകയാണ്. സാമൂഹ്യമാദ്ധ്യമങ്ങളിലും മറ്റും അനുവാചക ഹൃദയങ്ങളെ കോൾമയിർ കൊള്ളിച്ച അദ്ദേഹത്തിന്റെ തന്നെ മറ്റൊരു കവിതയാണ് പൂച്ച. കാറ്റേ കാറ്റേ നീ പൂക്കാമരത്തിൽ എന്ന മലയാളം സിനിമാ പാട്ടിനോട് കിടപിടിക്കുന്ന പൂച്ചേ പൂച്ചേ മണൽക്കാട്ടിൽ കഴിഞ്ഞ നീ വീട്ടിൽ വന്നതെന്തേ എന്ന് തുടങ്ങുന്ന ഗാനമായിരുന്നു അക്കാലത്ത് ഹിറ്റായത്. കവിത മനസ്സിലാകാതെ അരസികന്മാർ പരിഹസിച്ചപ്പോഴും സ്വതസിദ്ധമായ ശൈലിയിലാണ് കവി അതിനെ നേരിട്ടത്. പൂച്ച ഒരു ഫിലോസഫിക്കൽ കവിതയാണെന്നും യുഗങ്ങളെ നോക്കിയിരിക്കുന്ന പൂച്ച എന്ന വരി പലതിന്റെയും പ്രതീകമാണെന്നും ജി.സുധാകരൻ വ്യക്തമാക്കി. അതോടെ കവിതമനസ്സിലാക്കാത്തവർ നാവടക്കി.
ഉറക്കമില്ലാതെ ഈ ലോകത്ത് ജീവിക്കുന്നവരുടെ ആത്മസംഘർഷങ്ങൾ വരച്ചു കാട്ടിയ ഉറങ്ങണം എനിക്കുറങ്ങണം എന്ന കവിതയും ശ്രദ്ധേയമായി. ഉറങ്ങാൻ കിടക്കുമ്പോൾ ഉണർന്നു പോകുന്നു. പറന്നു പോകുന്ന ഉറക്കത്തിന്റെ പിറകേ പറന്നെത്തുവാനൊട്ട് കഴിയുന്നതുമില്ല. ഉറക്കമില്ലാതെ അലയുന്ന മനുഷ്യജന്മങ്ങളുടെ ഭാഗത്ത് നിന്നാണ് കവി ഈ വരികൾ എഴുതിയതെന്ന് നിസ്സംശയം പറയാം. എറ്റവും അവസാനം ഇതൊക്കെ എന്താവുമോ ആവോ എന്ന് സംശയം പ്രകടിപ്പിക്കുന്ന നിസ്സഹായനായ കവിയേയും കവിതയിൽ കണ്ടെത്താൻ കഴിയും.
അദ്ദേഹത്തിന്റെ ഇത്തരം കവിതകളിൽ ഏറ്റവും അവസാനമെത്തിയ ശിരസ്സിലെ കൊഞ്ചു ഹൃദയം പ്രപഞ്ച സത്യവും ശാസ്ത്രവും ചേർന്ന ഒരു കവിതയാണ്. കൊഞ്ചിന്റെ തലയിലാണ് ഹൃദയമെന്ന സത്യം ഒരു കവിതയിലൂടെ പറഞ്ഞു കൊടുക്കുകയാണ് കവി. കൊഞ്ചിനെ മനുഷ്യർ ഉണക്കുമ്പോൾ തലയിലെ ഹൃദയവും ഉണങ്ങുന്നു. ഹൃദയമില്ലാത്ത മനുഷ്യരുടെ പ്രവൃത്തിയിൽ കവിയുടെ ദുഖമാണ് ഈ വരികളിൽ കോറിയിട്ടിരിക്കുന്നത്.
ഉണക്കക്കൊഞ്ച് പച്ചമാങ്ങ ചേർത്ത് ഭുജിക്കുന്നത് ആലോചിക്കുമ്പോൾ സ്വന്തം ഹൃദയം പൊടിഞ്ഞു പോകുന്നതു പോലെ ഒരു വേദന കവിയുടെ വരികളിൽ കാണുന്നുണ്ട്. മാനവൻ ബുദ്ധി തേടുന്നത് പാവം കൊഞ്ചിനെ ചുട്ടു തല്ലി തിന്നാനാണെന്നുള്ള നിരർത്ഥകതയും അദ്ദേഹം കവിതയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. കൊഞ്ചിന്റെ ദുർവിധി തന്നെയാണ് ഒടുവിൽ തനിക്കും വരുക എന്ന ലോക സത്യവും അദ്ദേഹം മനുഷ്യനെ മനസ്സിലാക്കിക്കൊടുക്കുന്നു.
മനുഷ്യമനസ്സിന്റെ അബോധതലങ്ങളും കൊഞ്ചിന്റെ തലയിലെ ഹൃദയവും തമ്മിൽ ചേർത്ത് പൊടിക്കുന്ന അനുഭവമാണ് അനുവാചകരിൽ ജി സുധാകരന്റെ കൊഞ്ച് കവിത ഉണ്ടാക്കുന്നത്. ദയവായി അങ്ങ് ഇനി കവിത എഴുതരുതെന്ന കവിതയറിയാത്തവരുടെ അപേക്ഷകളെ നിഷ്കരുണം തള്ളിക്കളഞ്ഞ് മാനവികതയുടെ ആർക്കും മനസ്സിലാകാത്ത സങ്കൽപ്പങ്ങളിലേക്ക് ഉയർന്ന് വീണ്ടും വീണ്ടും എഴുതുകയാണ് ജി . സുധാകരനെന്ന കവി.
Discussion about this post