പശ്ചിമ ബംഗാളിലും അസമിലും മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നു എന്ന ജമാഅത്തെ ഇസ്‌ലാമിയുടെയും പ്രതിപക്ഷ സഖ്യത്തിന്റെയും ആരോപണങ്ങൾ തള്ളി ബംഗ്ലാദേശ് സർക്കാർ രംഗത്ത്. ഇന്ത്യയിൽ ഇത്തരം അതിക്രമങ്ങൾ നടക്കുന്നു എന്നതിന് യാതൊരുവിധ തെളിവുകളുമില്ലെന്ന് ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി സലാഹുദ്ദീൻ അഹമ്മദ് വ്യക്തമാക്കി. പശ്ചിമ ബംഗാളിലും അസമിലും ഭാരതീയ ജനതാ പാർട്ടി (ബിജെപി) അധികാരത്തിൽ വന്നതിന് പിന്നാലെ മുസ്ലീങ്ങൾ വലിയ വേട്ടയാടൽ നേരിടുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ ബംഗ്ലാദേശിൽ ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ ഔദ്യോഗികമായി ഈ വാദങ്ങളെ തള്ളിയത്
ഇന്ത്യയിൽ മുസ്ലീങ്ങൾക്കെതിരെ പീഡനങ്ങളോ അതിക്രമങ്ങളോ നടക്കുന്നതായി ഒരു ഔദ്യോഗിക റിപ്പോർട്ടും ലഭിച്ചിട്ടില്ലെന്ന് മെയ് 14-ന് പുറത്തുവന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബംഗ്ലാദേശിലെ ഏറ്റവും വലിയ ഇസ്‌ലാമിസ്റ്റ് രാഷ്ട്രീയ പാർട്ടിയായ ജമാഅത്തെ ഇസ്‌ലാമി (JeI) ഉന്നയിച്ച ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് ധാക്ക ആവർത്തിച്ചു. മുസ്ലീങ്ങൾക്കെതിരെ പീഡനം തുടങ്ങിയെന്നതിന് എന്ത് ഡാറ്റയോ തെളിവോ ആണ് നിങ്ങളുടെ പക്കലുള്ളതെന്ന് ആഭ്യന്തര മന്ത്രി സലാഹുദ്ദീൻ അഹമ്മദ് നേരിട്ട് ചോദിച്ചു. പഴയ പല സംഭവങ്ങളുടെയും ദൃശ്യങ്ങൾ ഇപ്പോൾ നടന്നതെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ ബംഗ്ലാദേശിന്റെ ഡിപ്ലോമാറ്റിക് മിഷനും വിദേശകാര്യ മന്ത്രാലയവും സജീവമാണെന്നും അവിടെനിന്നൊന്നും പീഡനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
ബംഗ്ലാദേശ് പാർലമെന്റിലെ പ്രതിപക്ഷ സഖ്യകക്ഷിയായ ജമാഅത്തെ ഇസ്‌ലാമി, അതിർത്തിക്കപ്പുറം മുസ്ലീങ്ങൾ നിരന്തരമായ പീഡനം നേരിടുകയാണെന്നും “ബംഗ്ലാദേശ് വിരുദ്ധ” ശക്തികൾ വർഗീയതയും കുപ്രചാരണങ്ങളും പരത്തുകയാണെന്നും ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ ശരിവെക്കുന്ന ഒരു തെളിവും ഹാജരാക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. ബിജെപിയുടെ വിജയത്തിന് പിന്നാലെ ഇന്ത്യയെയും ബംഗ്ലാദേശിനെയും തമ്മിലടിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വ്യാജപ്രചാരണങ്ങൾക്കെതിരെ കർശന നിലപാടാണ് ബംഗ്ലാദേശ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. നയതന്ത്ര ചാനലുകൾ വഴിയോ മറ്റ് ഔദ്യോഗിക മാർഗങ്ങൾ വഴിയോ ഇത്തരം പരാതികൾ ഉയർന്നിട്ടില്ലെന്ന് വ്യക്തമാക്കിയതോടെ ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ നീക്കം പാളിയിരിക്കുകയാണ്.












