ന്യൂഡൽഹി : പായലിനെയും പൂപ്പലിനേയും ചെറുക്കുന്ന സ്വദേശി പെയിന്റ് പുറത്തിറക്കി ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ. ഖാദി പ്രാകൃതിക് പെയിന്റ് എന്ന പേരിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് ചാണകം അടിസ്ഥാനമാക്കിയ പെയിന്റ് പുറത്തിറക്കിയത്. ഫംഗസിനേയും ബാക്ടീരിയയേയും ചെറുക്കാൻ ഈ പെയിന്റിന് സാധിക്കുമെന്നാണ് നിർമ്മാതാക്കൾ വ്യക്തമാക്കുന്നത്.
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ് സർട്ടിഫിക്കേഷൻ ലഭിച്ച പെയിന്റിന് അസഹ്യമായ മണമില്ലെന്ന് മാത്രമല്ല മയുള്ള പെയിന്റുകളേക്കാൾ പകുതി വിലമാത്രമേ ഉള്ളൂ താനും. ഡിസ്റ്റമ്പറിന് ഒരു ലിറ്ററിന് 120 രൂപ മാത്രമേ പെയിന്റിനുള്ളൂ. ഒരു ലിറ്റർ എമൽഷന് വില 225 ലിറ്ററാണ്.
തദ്ദേശീയമായ കണ്ടുപിടിത്തങ്ങൾ ശക്തിപ്പെടുത്താനും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനും ഉദ്ദേശിച്ചു കൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ പ്രവർത്തനത്തിന്റെ ഭാഗമായാണ് ചാണകപെയിന്റ് പുറത്തിറക്കുന്നതെന്ന് ഗഡ്കരി വ്യക്തമാക്കി. പ്രധാന്മന്ത്രി ആവാസ് യോജന വഴി നിർമ്മിക്കുന്ന വീടുകൾക്കും സർക്കാർ കെട്ടിടങ്ങൾക്കും ഈ പെയിന്റ് ഉപയോഗിക്കാനുള്ള നടപടികൾ ഉണ്ടാകും. ആറായിരം കോടി രൂപയുടെ മാർക്കറ്റ് ഷെയർ നേടാനുള്ള സാദ്ധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പെയിന്റ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുമെന്നും വേണ്ട രീതിയിലുള്ള പരസ്യങ്ങൾ നൽകുമെന്നും ഗഡ്കരി പറഞ്ഞു.
വീടിനകത്തും പുറത്തും ഉപയോഗിക്കാവുന്ന പെയിന്റ് നാലു മണിക്കൂർ കൊണ്ട് ഉണങ്ങും. വെള്ള നിറത്തിലുള്ള പെയിന്റിൽ വേണ്ട നിറങ്ങൾ ചേർത്ത് വിവിധ നിറങ്ങളുള്ള പെയിന്റ് ആക്കി മാറ്റാം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പെയിന്റ് നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കുമെന്നും ഗഡ്കരി വ്യക്തമാക്കി.










