ഭോപാൽ: കടുത്ത സ്ത്രീവിരുദ്ധ പ്രസ്താവനയുമായി കോൺഗ്രസ് എം എൽ എ. മധ്യപ്രദേശില്‍നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ. സജ്ജന്‍ സിങ് വര്‍മയാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച് വിവാദ പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുന്നത്. 15-ാം വയസ്സില്‍ പ്രത്യുല്‍പാദനശേഷി ഉണ്ടെന്നിരിക്കെ വിവാഹപ്രായം എന്തിന് 18ല്‍നിന്ന് 21ലേക്ക് ഉയര്‍ത്തണമെന്നാണ് ഇദ്ദേഹം ചോദിക്കുന്നത്.
പതിനഞ്ചാം വയസ്സിൽ പ്രത്യുല്പാദന ശേഷി കൈവരിക്കുന്ന പെൺകുട്ടികൾ പതിനെട്ടാമത്തെ വയസ്സിൽ ഭർത്താവിന്റെ വീട്ടിൽ പോയി സന്തോഷത്തോടെ ജീവിക്കണം. പതിനഞ്ചാമത്തെ വയസ്സില്‍ പെണ്‍കുട്ടികള്‍ ഗര്‍ഭം ധരിക്കാന്‍ അനുയോജ്യരാണെന്ന് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടുകളുണ്ടെന്നും സജ്ജൻ സിംഗ് വർമ പറഞ്ഞു. മധ്യപ്രദേശ് പൊതുമരാമത്ത് വകുപ്പ് മുന്‍മന്ത്രിയായ സജ്ജന്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിന്റെ അടുത്ത അനുയായിയാണ്.
കോൺഗ്രസ് നേതാവിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനക്കെതിരെ ബിജെപി ശക്തമായി രംഗത്തെത്തി. സജ്ജന്‍ മാപ്പ് പറയണമെന്നും കോണ്‍ഗ്രസില്‍നിന്ന് അദ്ദേഹത്തെ പുറത്താക്കണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ബോധവത്കരണം നടത്താന്‍ സംഘടിപ്പിച്ച സമ്മാന്‍ എന്ന പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെ പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തുന്നതുമായി ബന്ധപ്പെട്ട നിയമനിർമ്മാണത്തെ അനുകൂലിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ നടത്തിയ പ്രസ്താവനയ്ക്ക് തൊട്ടു പിന്നാലെ ആയിരുന്നു സജ്ജന്റെ പ്രതികരണം. പെൺകുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിനെ കുറിച്ച് ദേശീയതലത്തില്‍ ചര്‍ച്ച വേണമെന്നായിരുന്നു ചൗഹാന്‍ പറഞ്ഞത്. പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ സംഭവത്തെ ലഘൂകരിക്കാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നത്. സജ്ജനെതിരെ ഒരു നടപടിയും ഇതു വരെ പാർട്ടിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. അതേസമയം പ്രസ്താവനയില്‍ രണ്ടുദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷൻ സജ്ജൻ സിംഗ് വർമ്മയ്ക്ക് നോട്ടീസ് അയച്ചു.
Discussion about this post