ചെന്നൈ: ഒന്നാം ചെന്നൈ ടെസ്റ്റിന്റെ ഒന്നാം ദിനം ശ്രദ്ധയോടെ പൂർത്തിയാക്കി ഇംഗ്ലണ്ട്. ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ സന്ദർശകർ 3 വിക്കറ്റ് നഷ്ടത്തിൽ 263 റൺസ് നേടി. ഇംഗ്ലീഷ് ബാറ്റ്സ്മാൻ ജോ റൂട്ട് സെഞ്ചുറി നേടി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ഓപ്പണർമാരായ സിബ്ലെയും ബേൺസും ചേർന്ന് നല്ല തുടക്കം സമ്മാനിച്ചു. ബൂമ്രയുടെ രണ്ടാം ഓവറിലെ ആദ്യ പന്തിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ബേൺസിന്റെ ക്യാച്ച് നഷ്ടപ്പെടുത്തി. തുടർന്ന് ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടപ്പെടുത്താതെ അമ്പത് പിന്നിട്ടു.
33 റൺസെടുത്ത ബേൺസിനെ പുറത്താക്കി അശ്വിൻ ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു. ഡാൻ ലോറൻസിനെ ബൂമ്ര പൂജ്യത്തിന് പുറത്താക്കി. തുടർന്ന് ഒരുമിച്ച റൂട്ടും സിബ്ലെയും ചേർന്ന് ഇംഗ്ലീഷ് സ്കോർബോർഡ് ശ്രദ്ധാപൂർവ്വം ചലിപ്പിച്ചു. 164 പന്തിൽ റൂട്ട് സെഞ്ചുറി തികച്ചു.
87 റൺസ് നേടിയ സിബ്ലെയെ തൊണ്ണൂറാം ഓവറിൽ ബൂമ്ര മടക്കി. 128 റൺസുമായി ജോ റൂട്ട് പുറത്താകാതെ നിൽക്കുന്നു.












