കവയത്രി സുഗതകുമാരിയുടെ ആറന്മുളയിലെ അതിപുരാതനമായ ഭവനത്തിൽ സർക്കാർ നടത്തിവരുന്ന എല്ലാ നിർമാണജോലികളും നിർത്തിവെക്കണമെന്ന് ബിജെപി മുൻ മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു.
പരിസ്ഥിതി സംരക്ഷണത്തിനും പ്രകൃതിക്കും വേണ്ടി ജീവിതായുസ്സ് മുഴുവൻ ഉഴിഞ്ഞു വെച്ച് ത്യാഗോജ്വലമായ പോരാട്ടങ്ങൾ നടത്തിയിട്ടുള്ള ഒരു മഹാത്മാവിന്റെ തപോധന്യമായ തറവാട് വികലമാക്കുന്ന നിർമാണജോലികൾ നാടിനൊന്നാകെ അപമാനകരമാണ്. പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഇക്കാര്യത്തിൽ ഇടപെടണം. തറവാടിന്റെ തനിമയും പൈതൃകസമ്പത്തും വീണ്ടെടുക്കാൻ തയാറല്ലെങ്കിൽ കുടുംബട്രസ്റ്റിനു തിരിച്ചു നൽകാൻ സർക്കാർ നടപടി സ്വീകരിക്കണം.
വള്ളിപ്പടർപ്പുകളും സസ്യലതാദികളും കാവും പച്ചപ്പും കൊണ്ടു പ്രകൃതി രമണീയമായ വാഴുവേലിതറവാട് പൈതൃകഗ്രാമമായ ആറന്മുളയുടെ ഐശ്വര്യമാണ്.ഗ്രാമഭംഗിയും പൈതൃകവും നശിക്കുമെന്ന് കണ്ടതിനാലാണ് ആറന്മുള വിമാനത്താവളത്തിനെതിരെ ജനസമൂഹമൊന്നാകെ പ്രക്ഷോഭം നടത്തിയത്. അതിന് നേതൃത്വം നൽകിയ സുഗത കുമാരിയുടെ വീട് തന്നെ പ്രകൃതി ധ്വoസനത്തിനു ഇരയായത് സഹിക്കാവുന്നതിനും അപ്പുറമാണ്.
കവി മനസിന്റെ സർഗ്ഗഭാവത്തെ ആവിഷ്കരിക്കേണ്ടതിനു പകരം ടുറിസത്തിന്റെ ലാഭക്കൊതിപൂണ്ട കടന്നുകയറ്റമാണ് ആ തറവാട്ടിൽ നടന്നത്. രാജശിൽപ്പിയായ കാനായി കുഞ്ഞിരാമന്റെ സർഗവൈഭവം വിളിച്ചോതുന്ന ശoഖുമുഖം സാഗരകന്യകയെ വികലമാക്കിയ അതേ ഹിംസത്മക നടപടിയാണ് സുഗത കുമാരിയുടെ വീടിനു നേരെ ഉണ്ടായിട്ടുള്ളതെന്ന് കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു.
Discussion about this post