കൊൽക്കത്ത: കേരളത്തെ അഞ്ച് വർഷം വീതം കൊള്ളയടിക്കാൻ ഇടത് പക്ഷവും യുഡിഎഫും തമ്മിൽ ധാരണയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിലെ ഹാൽഡിയയിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭരണം കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ രണ്ടാം പതിപ്പാണെന്നും അദ്ദേഹം പറഞ്ഞു. മമതാ ബാനര്‍ജിയുടെ ഭരണത്തിന് കീഴില്‍ കമ്മ്യൂണിസം പുനര്‍ജനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മമതയും സംഘവും ബംഗാളിനെ കൊള്ളയടിച്ച് നശിപ്പിക്കുകയാണ്. ബംഗാളില്‍ തിരശീലയ്‌ക്ക് പിന്നില്‍ തൃണമൂലും ഇടതുപക്ഷവും കോണ്‍ഗ്രസും തമ്മില്‍ രഹസ്യധാരണയുണ്ടെന്നും പ്രധാനമന്ത്രി ആരോപിച്ചു. സമരങ്ങളെ സഹായിക്കാനെന്ന പേരില്‍ ചില വിദേശ ഗൂഢ ശക്തികള്‍ ഇന്ത്യയ്ക്ക് എതിരെ ഗൂഢാലോചന നടത്തുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ സൽപ്പേര് നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ശക്തമായ വില ഉടന്‍ നല്‍കേണ്ടി വരുമെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു. ഭരണ പരാജയം, അക്രമം, അഴിമതി, വിശ്വാസങ്ങൾക്കെതിരായ നിലപാടുകൾ എന്നിവ കൊണ്ട് ജനങ്ങളെ പൊറുതി മുട്ടിച്ച മമത സർക്കാരിനെ ജനങ്ങൾ ‘റാം കാർഡ്‘ കാട്ടി പുറത്താക്കുമെന്ന് അദ്ദേഹം പറഞ്ഞു. തൃണമൂൽ കോൺഗ്രസ് രാഷ്ട്രീയത്തെ ക്രിമിനൽവത്കരിച്ചു. സർക്കാർ അഴിമതിയുടെ പ്രതീകമായി മാറി. ഭരണ നിർവ്വഹണത്തെയും പൊലീസിനെയും രാഷ്ട്രീയവത്കരിച്ചുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
നന്ദിഗ്രാമിലെ പാവം ജനങ്ങളെയും കർഷകരെയും കൊന്നൊടുക്കിയവരെ തൃണമൂൽ സ്വന്തം തട്ടകത്തിലേക്ക് സ്വീകരിക്കുകയാണ്. ഇതിന് ജനങ്ങളോട് അവർ മറുപടി പറയേണ്ടി വരുമെന്നും നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി. തൃണമൂലിനോടും അവരുടെ രഹസ്യ സുഹൃത്തുക്കളോടുമാണ് ബംഗാളിൽ ബിജെപി പോരാടുന്നത്. തൃണമൂലും കോൺഗ്രസും ഇടത് പക്ഷവും ഡൽഹിയിൽ ഒരുമിച്ചു നിന്നാണ് കുതന്ത്രങ്ങൾ മെനയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭാരത് പെട്രോളിയത്തിന്റെ എൽ പി ജി ഇറക്കുമതി ടെർമിനൽ, പ്രധാനമന്ത്രി ഊർജ്ജ ഗംഗ പദ്ധതിക്ക് കീഴിലെ ദോബി- ദുർഗാപുർ പ്രകൃതി വാതക പൈപ്പ്ലൈൻ, റാണിചാക്കിലെ നാല് വരി ഫ്ലൈഓവർ തുടങ്ങിയവ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
Discussion about this post