തൃശൂർ: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉത്സവങ്ങളിൽ എഴുന്നള്ളിക്കാനുള്ള വിലക്ക് നീങ്ങി. കൊമ്പനെ ഉത്സവങ്ങളിൽ എഴുന്നള്ളിക്കാൻ തൃശൂർ ജില്ലാ ഭരണകൂടം അനുമതി നൽകി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യനില പരിശോധിച്ച് വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമർപ്പിച്ചിരുന്നു. ഇത് പരിഗണിച്ചാണ് അനുമതി.
കര്‍ശന ഉപാധികളോടെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാൻ അനുമതി നൽകിയിരിക്കുന്നത്. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ മാത്രമാണ് എഴുന്നള്ളിക്കാൻ അനുമതി. ആഴ്ചയില്‍ രണ്ടുതവണ മാത്രമേ എഴുന്നള്ളിക്കാൻ പാടുള്ളൂ. ജനങ്ങളില്‍ നിന്ന് അഞ്ചു മീറ്റര്‍ അകലം പാലിക്കണം. നാലു പാപ്പാന്മാര് കൂടെ വേണം. പ്രത്യേക എലഫന്റ് സ്ക്വാഡ് എല്ലാ എഴുന്നള്ളിപ്പിനും ഉണ്ടാകണമെന്നും നിര്‍ദ്ദേശമുണ്ട്.
2019 ഫെബ്രുവരിയില്‍ ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ഗൃഹപ്രവേശത്തിനെത്തിച്ചപ്പോള് പടക്കം പൊട്ടിയത് കേട്ട് പരിഭ്രാന്തിയിലായ ആന രണ്ട് പേരെ കൊലപ്പെടുത്തിയിരുന്നു. തുടർന്നായിരുന്നു രാമചന്ദ്രനെ എഴുന്നള്ളിക്കാൻ വിലക്ക് ഏർപ്പെടുത്തിയത്. കേരളത്തില്‍ ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും തലപ്പൊക്കമുള്ള ആനകളിലൊന്നാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്. ഉത്സവങ്ങളിലേക്കുള്ള രാമചന്ദ്രന്റെ മടങ്ങി വരവ് ആഘോഷമാക്കാൻ ഒരുങ്ങുകയാണ് ആന പ്രേമികൾ.
Discussion about this post