മുംബൈ: കേരളത്തിൽ നിന്ന് മഹാരാഷ്ട്രയിൽ എത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ഇത്.
വിമാന യാത്രക്കാർക്ക് ആർ ടി – പി സി ആർ പരിശോധനാഫലം നിർബന്ധമാക്കി. മഹാരാഷ്ട്രയിലേക്ക് യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനയുടെ ഫലമാണ് വേണ്ടത്. നെഗറ്റീവ് ഫലമുള്ളവർക്ക് മാത്രമേ മഹാരാഷ്ട്രയിൽ പ്രവേശനാനുമതി നൽകൂ. മഹാരാഷ്ട്രയിൽ എത്തുന്നവരെയും വിമാനത്താവളങ്ങളിൽ ആർ ടി – പി സി ആർ പരിശോധനയ്ക്ക് വിധേയമാക്കും. അതിന്റെ ചെലവ് യാത്രക്കാർ വഹിക്കണം.
ട്രയിനിൽ യാത്ര ചെയ്യുന്നവർ മഹാരാഷ്ട്രയിലേക്ക് പുറപ്പെടുന്നതിന് 96 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനയുടെ റിപ്പോർട്ട് കൈയ്യിൽ കരുതണം. പരിശോധന നടത്താതെ ആരെങ്കിലും എത്തിയാൽ അവരെ അതത് റെയിൽവേ സ്റ്റേഷനുകളിൽ സ്ക്രിനിങ്ങിന് വിധേയമാക്കും. ഇതിൽ ആരെങ്കിലും ലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ അവർക്ക് ആന്റിജൻ പരിശോധന നടത്തും. ഫലം പോസിറ്റീവ് ആണെങ്കിൽ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റും. ചികിത്സാ ചെലവ് സ്വയം വഹിക്കണം.
റോഡിലൂടെ എത്തുന്ന യാത്രക്കാർക്ക് മഹാരാഷ്ട്ര അതിർത്തിയിൽ പരിശോധന ഉണ്ടാകും.
Discussion about this post