കോട്ടയം: സിഎ വിദ്യാര്‍ത്ഥിനി പെരിയപ്പുറം എണ്ണയ്ക്കാപ്പിള്ളില്‍ മിഷേല്‍ ഷാജിയുടെ ദൂരുഹ മരണത്തില്‍ സിബിഐ അന്വേഷണ ആവശ്യപ്പെട്ട് കുടുംബം. കൊച്ചി കായലില്‍ മരിച്ച നിലയില്‍ കാണപ്പെട്ട മിഷേലിന്റെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കൾ പറയുന്നത്. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷിക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നത്.
കേസില്‍ കേരളാ പൊലീസ് നീതി കാണിച്ചില്ലെന്നാണ് മാതാപിതാക്കളുടെ പരാതി. കൊലപാതകം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് നാലു വര്‍ഷമായിട്ടും കോടതിയില്‍ സമര്‍പ്പിക്കാതെ സര്‍ക്കാര്‍ നീട്ടിക്കൊണ്ടു പോവുകയാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. മിഷേലിന്റെ കുടുംബം മൂന്നു തവണ മുഖ്യമന്ത്രിയെ കണ്ടു വിവരം ധരിപ്പിച്ചെങ്കിലും കേസില്‍ ഒരു പുരോഗതിയും ഉണ്ടായില്ല.
മിഷേലിന്റെ കൊലപാതകികളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന കേസിന് സര്‍ക്കാര്‍ അനുകൂലമല്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
2017 മാര്‍ച്ച് അഞ്ചിനാണ് ഹോസ്റ്റലില്‍ നിന്നും പുറത്തുപോയ മിഷേല്‍ ഷാജിയെ കാണാതാകുന്നത്. അടുത്ത ദിവസമാണ് മിഷേലിന്റെ മൃതദേഹം കൊച്ചി കായലില്‍നിന്നും കണ്ടെടുത്തത്. മിഷേല്‍ ആത്മഹത്യ ചെയ്തതല്ലെന്നും ആരോ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നും അന്നേ ആരോപണം ശക്തമായിരുന്നു. കലൂര്‍ പള്ളിയില്‍നിന്ന് മിഷേല്‍ പുറത്തിറങ്ങുമ്ബോള്‍ പിന്തുടര്‍ന്ന യുവാക്കളുടെ ദൃശ്യം സിസിടിവിയില്‍നിന്ന് പൊലീസിനു ലഭിച്ചിരുന്നു. ഇവരെ കണ്ടെത്താൻ ഇതു വരെ പൊലീസിന് കഴിഞ്ഞിട്ടില്ല.
Discussion about this post