തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ യുവജന വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലും അവഗണന നേരിട്ടതോടെ സെക്രട്ടറിയേറ്റിന് മുന്നിൽ മുട്ടിലിഴഞ്ഞ് ഉദ്യോഗാർത്ഥികൾ യാചനാ സമരം നടത്തി. പിൻവാതിൽ നിയമനത്തിനെതിരെ സംസ്ഥാന വ്യപകമായി നടന്ന പ്രതിഷേധ മാര്‍ച്ചുകളിൽ യുവജന രോഷം അണപൊട്ടി.
പാലക്കാട് കളക്ടറേറ്റിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. പ്രവർത്തകർ ബാരിക്കേഡുകൾ മറിച്ചിടുകയും, കളക്ടറേറ്റിന് അകത്തേക്ക് ചാടിക്കയറുകയും ചെയ്തു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. രണ്ടു വനിതാ പ്രവർത്തകരെ അറസ്റ്റ് ചെയ്തു.
കെ എസ് യുവും യൂത്ത് കോൺഗ്രസും അടക്കമുള്ള സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. സംസ്ഥാന സർക്കാരിനെ വിമർശിച്ച് സിപിഐയുടെ യുവജന വിഭാഗമായ എ ഐ വൈ എഫും രംഗത്തെത്തി. ഇതോടെ തികച്ചും ഒറ്റപ്പെട്ട അവസ്ഥയിലായിരിക്കുകയാണ് പിണറായി സർക്കാർ.
Discussion about this post