ഡൽഹി: കൊവിഡ് പ്രതിരോധത്തിനുള്ള ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിശ്രമങ്ങൾക്ക് കൈയ്യടിച്ച് ലോകരാജ്യങ്ങൾ. പാകിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളാണ് കൊവിഡ് പ്രതിരോധത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വെച്ചിരിക്കുന്ന അഞ്ചിന ആശയങ്ങൾക്ക് പിന്തുണയുമായി രംഗത്ത് വന്നിരിക്കുന്നത്.
കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട വെർച്വൽ ശിൽപ്പശാലയിൽ പങ്കെടുക്കവെയാണ് പ്രധാനമന്ത്രി ആരോഗ്യ പ്രവർത്തകർക്കുള്ള പ്രത്യേക വിസാ സംവിധാനം ഉൾപ്പെടെ അഞ്ചിന ആശയങ്ങൾ മുന്നോട്ട് വെച്ചത്. ആരോഗ്യ അടിയന്തരാവസ്ഥ ഉൾപ്പെടെയുള്ള സമയങ്ങളിൽ രാജ്യാന്തര യാത്രകൾ നടത്താൻ ആരോഗ്യ പ്രവർത്തകർക്ക് എല്ലാ രാജ്യങ്ങളിലും യാത്ര ചെയ്യാൻ സാധിക്കുന്ന പ്രത്യേക വിസാ സംവിധാന ഏർപ്പെടുത്തണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ആരോഗ്യ അടിയന്തരാവസ്ഥാ കാലഘട്ടങ്ങളിൽ അയൽ രാജ്യങ്ങളിൽ സിവിൽ വ്യോമയാന മന്ത്രാലയങ്ങൾ സഹകരിച്ച് എയർ ആംബുലൻസ് സംവിധാനം ഏർപ്പെടുത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. കൊവിഡ് വാക്സിനുകളുടെ പ്രാദേശിക ഫലപ്രാപ്തി കൃത്യമായി രേഖപ്പെടുത്തി ഗവേഷണങ്ങൾക്ക് വിധേയമാക്കാൻ അയൽരാജ്യങ്ങളുടെ കൂട്ടായ്മ ഉണ്ടാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഭാവിയിൽ പകർച്ചവ്യാധികളുടെ വ്യാപനം ഉണ്ടാകാതിരിക്കാൻ ഇത്തരം ജാഗ്രതാ സംവിധാനങ്ങൾ ശക്തമാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, മാലിദ്വീപ്, മൗറീഷ്യസ്, നേപ്പാൾ, പാകിസ്ഥാൻ, സീഷെൽസ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾ ശിൽപ്പശാലയിൽ പങ്കെടുത്തു. കൊവിഡ് പ്രതിരോധത്തിൽ ഒപ്പം നിൽക്കുമെന്ന് പ്രധാനമന്ത്രി ഈ രാജ്യങ്ങൾക്ക് ഉറപ്പ് നൽകി. പകർച്ചവ്യാധിയുടെ കാലഘട്ടത്തിൽ ഈ രാജ്യങ്ങൾ പ്രകടിപ്പിച്ച ഐക്യമനോഭാവത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു.
കൊവിഡ് വാക്സിൻ ലോകമെമ്പാടും എത്തിക്കാനുള്ള ഇന്ത്യയുടെ ‘വാക്സിൻ മൈത്രി‘ പദ്ധതിയെ ശിൽപ്പശാല അഭിനന്ദിച്ചു.
Discussion about this post