തിരുവനന്തപുരം: വെഞ്ഞാറമൂട് ഡി വൈ എഫ് ഐ പ്രവർത്തകരായ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരുടെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്. രണ്ടു സംഘങ്ങൾ തമ്മിലുളള പകയാണ് കൊലപാതകത്തിന് കാരണമായതെന്നും രാഷ്ട്രീയ ഗൂഢാലോചനയ്‌ക്ക് തെളിവില്ലെന്നും ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു. കൊല ചെയ്യാനെത്തിയവരാണ് കൊല്ലപ്പെട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.
കൊലയ്‌ക്ക് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്ന പൊലീസ് കുറ്റപത്രം പൂർണ്ണമായും തള്ളുന്നതാണ് ഫൊറൻസിക് റിപ്പോർട്ട്. കൊല്ലപ്പെട്ടവർ കൊലപാതകത്തിന് ഗൂഢാലോചന നടത്തിയിരുന്നു. എതിർ സംഘത്തിലെ ചിലരെ അപായപ്പെടുത്തുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. മുഖംമൂടി ധരിച്ച്, ശരീരം മുഴുവൻ മൂടിപ്പൊതിഞ്ഞാണ് കൊല്ലപ്പെട്ടവർ ഉൾപ്പെട്ട അക്രമിസംഘം സ്ഥലത്തെത്തിയത്. ഇവരുടെ പക്കൽ മാരകായുധങ്ങൾ ഉണ്ടായിരുന്നെന്നും ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു.
പ്രതികളുടെ മൊബൈൽ ഫോണുകളും സി സി ടി വി ദൃശ്യങ്ങളും പരിശോധിച്ചതിൽ നിന്നാണ് രാഷ്ട്രീയ കൊലപാതകമല്ലെന്ന നിഗമനത്തിൽ എത്തിയത്. പ്രതിപ്പട്ടികയിലുളളവരുടെയും കൊല്ലപ്പെട്ടവരുടെയും ഫോൺ സംഭാഷണങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ, നേതാക്കൾ എന്നിവരെ കുറിച്ചൊന്നും പരാമർശിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
2020 ഓഗസ്റ്റ് മുപ്പതിനാണ് പുല്ലമ്പാറ പഞ്ചായത്തിലെ തേമ്പാമൂട് കവലയിൽ വച്ച് ബൈക്കിൽ പോവുകയായിരുന്ന ഡി വൈ എഫ് ഐ പ്രവർത്തകരായ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവർ കൊല്ലപ്പെട്ടത്.
Discussion about this post