തിരുവനന്തപുരം: പി എസ് സി നിയമന അട്ടിമറിയിലും തൊഴിൽ നിഷേധത്തിലും പ്രതിഷേധിച്ച് യുവാക്കൾ നടത്തുന്ന സമരത്തിന് യുവജന പിന്തുണയേറുന്നു. യുവമോർച്ചയും യൂത്ത് കോൺഗ്രസുമടക്കമുള്ള സംഘടനകൾ ഉദ്യോഗാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങുകയാണ്. അതേസമയം സർക്കാർ അവഗണനയിൽ കടുത്ത നിരാശ പ്രകടിപ്പിച്ച ഉദ്യോഗാർത്ഥികൾ സമരം അടുത്ത ഘട്ടത്തിലേക്ക് നയിക്കുകയാണ്.
സർക്കാരിന്റെ കടുത്ത അവഗണനയിലും പരിഹാസത്തിലും പ്രതിഷേധിച്ച് ഉദ്യോഗാർത്ഥികൾ നിരാഹാര സമരം ആരംഭിച്ചു. ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലുള്ള മനു സോമൻ, ബിനീഷ് എന്നിവരും ഒപ്പം മറ്റൊരു ഉദ്യോഗാര്‍ത്ഥിയുടെ ബന്ധുവുമാണ് നിരാഹാര സമരം തുടരുന്നത്. നീതി ലഭ്യമാകും വരെ പിന്നോട്ടില്ലെന്നാണ് യുവാക്കളുടെ നിലപാട്.
അതേസമയം ഉദ്യോഗാർത്ഥികൾക്കിടയിൽ ഭിന്നതയുണ്ടാക്കി സമരം പൊളിക്കാനുള്ള നീക്കം സർക്കാരിന്റെ ഭാഗത്ത് നിന്നും ആരംഭിച്ചിട്ടുണ്ട്. സമരത്തെ തുടർന്ന് കാലാവധി നീട്ടിയ എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റ് ഉദ്യോഗാർത്ഥികളെ സമരക്കാർക്കെതിരെ തിരിക്കാനുള്ള നീക്കം ശക്തമാണ്. ഇതിനായി സർക്കാർ ഡി വൈ എഫ് ഐയെ ആണ് നിയോഗിച്ചിരിക്കുന്നത് എന്നാണ് വിവരം. അവർ അതിനായുള്ള ശ്രമങ്ങളും ആരംഭിച്ചു കഴിഞ്ഞതായാണ് സൂചന.
Discussion about this post