അഹമ്മദാബാദ്: സ്പിന്നിനെ വഴിവിട്ട് തുണയ്ക്കുന്ന നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വിക്കറ്റ് മഴ. ഇതിനോടകം 14 വിക്കറ്റുകൾ വീണ രണ്ടാം ദിനത്തിൽ ഇംഗ്ലീഷ് സ്കോർ 77ന് 7 എന്ന നിലയിലാണ്. 4 വിക്കറ്റ് വീഴ്ത്തിയ അക്സർ പട്ടേലും 3 വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്രൻ അശ്വിനും രണ്ടാം ഇന്നിംഗ്സിലും ഇംഗ്ലണ്ടിനെ വരിഞ്ഞ് മുറുക്കുകയാണ്.
നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 145 റൺസിൽ അവസാനിച്ചു. ക്ഷമയില്ലായ്മയാണ് ഇന്ത്യയുടെ സ്കോർ ഇത്രയും കുറയാൻ കാരണം. പിച്ചിന്റെ സ്വഭാവം മനസ്സിലാക്കി പന്തെറിഞ്ഞ ഇംഗ്ലീഷ് നായകൻ ജോ റൂട്ട് 5 വിക്കറ്റ് സ്വന്തമാക്കി. ജാക്ക് ലീച്ച് 4 വിക്കറ്റ് നേടിയപ്പോൾ ജോഫ്ര ആർച്ചർക്ക് ഒരു വിക്കറ്റ് കിട്ടി. 66 റൺസെടുത്ത രോഹിത് ശർമ്മയാണ് ഇന്ത്യയുടെ ടോപ് സ്കോറർ.
ആദ്യ ഓവറിൽ തന്നെ ക്രോളിയെയും ബെയർസ്റ്റോവിനെയും പൂജ്യത്തിന് പുറത്താക്കി അക്സർ പട്ടേൽ മത്സരത്തിന്റെ വ്യക്തമായ സന്ദേശം ഇംഗ്ലണ്ടിന് നൽകി. തുടർന്ന് തുടരെ തുടരെ വിക്കറ്റുകൾ വീണു. മൂന്ന് വിക്കറ്റ് കൈയ്യിലിരിക്കെ ഇംഗ്ലണ്ടിന് 45 റൺസിന്റെ ലീഡുണ്ട്. മത്സരത്തിന് എന്തായാലും ഫലമുണ്ടാകും എന്നുറപ്പാണ്.












