തിരുവനന്തപുരം: വയലാറിലെ ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകം നിന്ദ്യവും അപലപനീയവുമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. ഭീകരവാദ സംഘടനകൾക്കെതിരെ കേരള സർക്കാർ മൃദുസമീപനമാണ് പുലർത്തുന്നതെന്നും ഇത്തരം സംഭവങ്ങൾക്ക് അറുതി വരുത്തണമെങ്കിൽ ശക്തമായ നടപടികളാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
‘ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകം അപലപനീയമാണ്. കേരളത്തിലെ നിയമവാഴ്ച തകരാറിലാക്കാൻ ഭീകര സംഘങ്ങൾക്ക് സാധിക്കുന്നു എന്നത് വസ്തുതയാണ്. ഇത്തരം ഭീകര സംഘടനകളുടെ തേർവാഴ്ച അവസാനിപ്പിക്കാൻ കേരള സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. ദൗർഭാഗ്യവശാൽ ഭീകര സംഘടനകൾക്കെതിരെ സംസ്ഥാന സർക്കാർ മൃദുസമീപനമാണ് പുലർത്തുന്നത്.‘ അദ്ദേഹം പറഞ്ഞു.
ഇത്തരം സംഭവങ്ങളിൽ നേരത്തെയും സംസ്ഥാന സർക്കാർ വേണ്ട നടപടികൾ സ്വീകരിച്ചിരുന്നില്ല. ഇത് പ്രചോദനമായി കണ്ടാണ് ഭീകര സംഘടനകൾ സംസ്ഥാനത്ത് അഴിഞ്ഞാടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എസ് ഡി പി ഐ, പോപ്പുലർ ഫ്രണ്ട് തുടങ്ങിയ സംഘടനകളെ നിരോധിക്കണമെന്നുള്ള ആവശ്യം ശക്തമാണ്. വിഷയത്തിൽ കേന്ദ്ര സർക്കാർ സാധ്യമായ മാർഗ്ഗങ്ങൾ പരിശോധിച്ചു വരികയാണെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു.
Discussion about this post