മലപ്പുറം: വ്യാജ മേല്വിലാസത്തിൽ പതിമൂന്ന് വർഷമായി ഒളിവില്‍ കഴിയുകയായിരുന്ന കുപ്രസിദ്ധ വാഹന മോഷ്ടാവ് പിടികിട്ടാപ്പുള്ളി സലാഹ് എന്ന സലാഹുദ്ദീൻ പിടിയിൽ. കാരക്കമണ്ഡപത്തിനടുത്ത് ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാൾ പൊലീസിന്റെ വലയിലായത്. ഇൻഷുറൻസ് കമ്പനികളിൽ നിന്ന് കാറുകളെടുത്ത് അവയിൽ മോഷ്ടിച്ച കാറുകളുടെ നമ്പർ മാറ്റി വിൽപ്പന നടത്തുന്നതായിരുന്നു ഇയാളുടെ പതിവ്.
പതിനഞ്ച് വർഷം മുൻപ് മലപ്പുറത്ത് നിന്നും രണ്ടാം വിവാഹം കഴിച്ച് താമസിക്കുന്നതിനിടെ മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ നിന്നായി ഇരുപതോളം കാറുകളാണ് ഇയാള്‍ മോഷ്ടിച്ചത്. ബംഗളൂരുവിലെ കുപ്രസിദ്ധ വാഹന മോഷ്ടാവ് കരീം ഭായിയും സംഘവുമാണ് ഇയാളുടെ കൂട്ടാളികൾ.
മലപ്പുറത്തെ വർക്ക് ഷോപ്പിലാണ് മോഷ്ടിച്ച വാനങ്ങൾ രൂപം മാറ്റിയിരുന്നത്. കണ്ണൂരിലെ പൊലീസ് ഓഫിസര്‍ അപകടത്തില്‍ മരിച്ച സംഭവത്തിലെ മാരുതി 800 കാര്‍ വാങ്ങിയ ഇയാള്‍ വഴിക്കടവില്‍ നിന്ന് മോഷ്ടിച്ച റിട്ട. എസ്.ഐയുടെ കാറില്‍ നമ്പർ മാറ്റി ഒട്ടിച്ച് വില്പന നടത്തിയിരുന്നു. താമരശ്ശേരി സി.ഐയുടെ വീട്ടില്‍നിന്ന് മോഷ്ടിച്ച ടാറ്റ ഇന്‍ഡിക്ക കാര്‍ നമ്പർ മാറ്റി മലപ്പുറത്ത് ഓടിക്കവെ സലാഹുദ്ദീൻ പിടിയിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി വ്യാജ പാസ്പോര്ട്ടില് ഗള്‍ഫിലേക്ക് കടന്നു. തിരികെ നാട്ടിലെത്തി ഒളിവില്‍ പോയ ഇയാളെ നിലമ്പൂർ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.
Discussion about this post