പാലക്കാട്: വാളയാർ കേസിൽ സാംസ്കാരിക നായകർ എന്നവകാശപ്പെടുന്നവരുടെ അവസരവാദ മൗനത്തിനെതിരെ ഐ എഫ് എഫ് കെ വേദിയിലേക്ക് പ്രതിഷേധവുമായി പെൺകുട്ടികളുടെ അമ്മ. വാളയാർ നീതി സംരക്ഷണ സമിതി നേതാക്കളായ സി. ആർ. നീലകണ്ഠനടക്കമുള്ള നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്തു.
സംസ്ഥാന സർക്കാരിന്റെ നീതി നിഷേധത്തിലും അവഗണനയിലും പ്രതിഷേധിച്ച് തല മുണ്ഡനം ചെയ്ത് വാളയാറിൽ കൊല ചെയ്യപ്പെട്ട പെൺകുട്ടികളുടെ അമ്മ നേരത്തെ പ്രതിഷേധിച്ചിരുന്നു. അന്വേഷണത്തിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് അമ്മ തല മുണ്ഡനം ചെയ്തത്.
തെരഞ്ഞെടുപ്പ് വിജ്ഞാപനം വരും മുമ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആയിരുന്നു പെൺകുട്ടികളുടെ അമ്മ പാലക്കാട് ബസ് സ്റ്റാൻഡിന് സമീപം ഒരു മാസത്തിന് മുൻപ് സമരം ആരംഭിച്ചത്. ഇത് നടപ്പാകാത്ത സാഹചര്യത്തിലാണ് അവർ തല മുണ്ഡനം ചെയ്തത്. സംസ്ഥാനത്തുടനീളം സർക്കാർ അവഗണനയ്ക്കെതിരെ പ്രചാരണ പരിപാടികൾ നടത്തുമെന്നും പെൺകുട്ടികളുടെ അമ്മ വ്യക്തമാക്കിയിരുന്നു.
ആദ്യം കേസ് അന്വേഷിച്ച ഡിവൈ.എസ്.പി സോജന്‍ അടക്കമുള്ളവര്‍ക്കെതിരെ നടപടി വേണമെന്നാണ് അമ്മയുടെ ആവശ്യം. സി.ബി.ഐ അന്വേഷണ ഉത്തരവില്‍ മൂത്തപെണ്‍കുട്ടിയുടെ മരണം മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് പെൺകുട്ടികൾക്കും നീതി വേണമെന്നാണ് പെൺകുട്ടികളുടെ അമ്മ ആവശ്യപ്പെടുന്നത്.
സമരത്തിന് ബിജെപി നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, സംസ്ഥാന നേതാവ് പി എം വേലായുധൻ എന്നിവർ നേരത്തെ സമര പന്തൽ സന്ദർശിച്ചിരുന്നു. കേസിൽ നടപടിയെടുക്കാത്തതിൽ പ്രതിഷേധമറിയിച്ച് ന്യൂനപക്ഷ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ഷിയാസ് പാളയംകോട് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു.
Discussion about this post