മുംബൈ: ദുരൂഹസാഹചര്യത്തില്‍ മരിച്ച നടന് സുശാന്ത് സിങ് രാജ്പുത്തിന് ലഹരിമരുന്ന് എത്തിക്കുന്നതില്‍ നടിയും കാമുകിയുമായ റിയ ചക്രവര്‍ത്തി നിര്‍ണായക പങ്കു വഹിച്ചതായി കുറ്റപത്രത്തില്‍ നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ. മുന്‍നിര ബോളിവുഡ് നടിമാരായ ദീപിക പദുകോണ്‍, സാറ അലി ഖാന്, ശ്രദ്ധ കപൂര്‍ എന്നിവരുമായി ബന്ധപ്പെട്ട ലഹരി ആരോപണങ്ങളും അവരുടെ മൊഴികളും കുറ്റപത്രത്തിലുണ്ട്.
ദീപിക പദുകോണ്‍, സാറ അലി ഖാന്, ശ്രദ്ധ കപൂര്‍ എന്നിവരുമായി ബന്ധപ്പെട്ട ലഹരി ആരോപണങ്ങളും അവരുടെ മൊഴികളമാണ് കുറ്റപത്രത്തിലുള്ളത്. കേസില്‍ 200ലേറെ പേരുടെ മൊഴി രേഖപ്പെടുത്തി.
റിയ, സഹോദരന് ഷോവിക് ചക്രവര്‍ത്തി, സുശാന്തിന്റെ മുന്‍ മാനേജര്‍, വീട്ടുജോലിക്കാര്‍, ലഹരി ഇടപാടുകാര്‍ എന്നിവരടക്കം 33 പേര്‍ക്കെതിരെയാണ് 11,700 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. അനുബന്ധ രേഖകള്‍ കൂടിച്ചേരുമ്പോള്‍ 40,000 പേജില്‍ അധികമാകും. കുറ്റപത്രത്തിനൊപ്പം ഡിജിറ്റല്‍ തെളിവുകളും എന്‍ഡിപിഎസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് നടന് സുശാന്ത് സിങിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സുശാന്തിന്റെ 15 കോടി റിയ തട്ടിയെടുത്തെന്ന പരാതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടരുന്നതിനിടെയാണു ലഹരി വിവരങ്ങള്‍ അടങ്ങിയ വാട്സാപ് ചാറ്റ് കണ്ടെത്തിയതും എന്‍സിബി അന്വേഷണമാരംഭിച്ചതും.
Discussion about this post