കണ്ണൂർ: സിപിഎം സംസ്ഥാന സമിതി അംഗവും മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജന് സീറ്റ് നിഷേധിച്ച സംഭവത്തിൽ സിപിഎമ്മിൽ പൊട്ടിത്തെറി. പി ജെ ആർമി എന്ന ഫേസ്ബുക്ക് പേജിലാണ് സിപിഎം നിലപാടിനെതിരെ പ്രവർത്തകർ പരസ്യവിമർശനം ഉയർത്തി രംഗത്തെത്തിയിരിക്കുന്നത്.
പാർട്ടി നേതാക്കളുടെ ഭാര്യമാർക്ക് സീറ്റ് നൽകുന്നതിനെതിരെയും കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. ഭാര്യമാരെയും പിന്നണി ഗായകരെയും നടീനടന്മാരെയും തിരുകി കയറ്റാൻ ശ്രമിക്കുന്നതായും പ്രവർത്തകർ ആക്ഷേപം ഉന്നയിക്കുന്നു.
‘പിണറായിക്കാലം അവസാനിക്കുന്ന ഒരു നാൾ വരും, അന്ന് ഞാൻ പാർട്ടിയിലേക്കു തിരികെ വന്ന് വീണ്ടും ഈ ചെങ്കൊടിയേന്തും. അതുവരെ വിട സഖാക്കളെ. ലാൽസലാം!!‘ എന്ന പോസ്റ്റും ശ്രദ്ധേയമാണ്. ‘പാര്‍ട്ടി ഗ്രൂപ്പിസത്തില്‍ വിഎസിനെ ഒറ്റിയവര്‍ക്കെല്ലാം പിണറായി സീറ്റുകള്‍ നല്‍കുകയാണെന്നും വിമർശനം ഉയരുന്നു.
അതേസമയം ജയരാജന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ച സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം എൻ.ധീരജ് കുമാറിനെ പുറത്താക്കിയതിനെതിരെയും ജയരാജ പക്ഷം ശക്തമായി രംഗത്തുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന അവസരത്തിൽ സിപിഎമ്മിൽ ഉണ്ടായ വിഭാഗീയത പാർട്ടിക്ക് കനത്ത തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.
Discussion about this post