കണ്ണൂർ : കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിലെ അതികായൻ പി ജയരാജനെ കറിവേപ്പില പോലെയാക്കിയ സിപിഎം തീരുമാനത്തിൽ അമർഷം പുകയുന്നു. പിണറായിയുടെ വൈരാഗ്യമാണ് പി ജയരാജനെ ഒതുക്കിയതെന്നാണ് നിഗമനം. കണ്ണൂരിൽ സ്വന്തമായി ഒരു സംവിധാനം ഉണ്ടാക്കാനുള്ള ശ്രമവും പിണറായി വിജയനെക്കാൾ വലിയ നേതാവാക്കാനുള്ള അണികളുടെ ആവേശവുമാണ് പി ജയരാജനെ മൂലക്കിരുത്തിയത്.
കണ്ണൂരിൻ ചെന്താരകമല്ലോ എന്ന് തുടങ്ങുന്ന ഗാനം ഹിറ്റായതോട് കൂടിയാണ് പി ജയരാജന്റെ ശനിദശ ആരംഭിച്ചത്. പിന്നീട് നായനാർ അക്കാദമിയിൽ സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയില്ലാതെ ജയരാജൻ പതാക ഉയർത്തിയതും വലിയ പ്രശ്നമായി. സംസ്ഥാന കമ്മിറ്റിയിൽ ജയരാജനെതിരെ രൂക്ഷ വിമർശനമാണുയർന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ കെ. മുരളീധരനോട് തോറ്റതിനു പിന്നിലും പാലംവലി ഉണ്ടായിട്ടുണ്ടെന്നാണ് ജയരാജൻ ആർമിയിലെ പ്രവർത്തകർ പറയുന്നത്.
സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് മങ്ങലേൽപ്പിക്കുന്ന വിധത്തിൽ അക്രമം നടത്തുന്നുവെന്നതാണ് ജയരാജനെതിരെ ഉയർന്ന പ്രധാന ആരോപണം. വടകര മത്സരിപ്പിക്കാൻ പാർട്ടി ജില്ല സെക്രട്ടറി സ്ഥാനം രാജിവെപ്പിച്ചു. വടകരയിൽ തോറ്റതോടെ കടിച്ചതുമില്ല പിടിച്ചതുമില്ല എന്ന അവസ്ഥയിലായി ജയരാജൻ. നിയമസഭ തെരഞ്ഞെടുപ്പിലെങ്കിലും ഒരു സീറ്റ് ലഭിക്കുമെന്ന് അണികളും ജയരാജനും പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
കണ്ണൂർ ജില്ല കമ്മിറ്റിയാണ് ജയരാജനെ പരിഗണിക്കാഞ്ഞത്. അതേസമയം ജയരാജന്റെ സഹോദരി സതീദേവിയെ കോഴിക്കോട് ജില്ല കമ്മിറ്റി നിർദ്ദേശിച്ചെങ്കിലും സംസ്ഥാന കമ്മിറ്റി തഴയുകയായിരുന്നു. പിണറായി വിജയന്റെ രോഷത്തിനു പാത്രമായാൽ പിന്നെ രക്ഷയില്ലെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അനുമാനം.
അതേസമയം മക്കളെ ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചും വഴിവിട്ട് സഹായിച്ചും നിൽക്കുന്ന പാർട്ടി നേതാക്കളെ പോലെയല്ല ജയരാജനെന്ന് പി ജയരാജൻ ആർമി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ജയരാജന്റെ രണ്ടു മക്കളും പാർട്ടിക്കു വേണ്ടി ത്യാഗമനുഭവിച്ചവരാണ്. ഒരാളുടെ കൈ ബോംബുണ്ടാക്കുന്നതിനിടെ തകരുകയും ചെയ്തിട്ടുണ്ടെന്നും ആർമ്മിക്കാർ ചൂണ്ടിക്കാട്ടുന്നു. എന്തായാലും ജയരാജനു സീറ്റില്ലാത്തത് കണ്ണൂരിൽ പാർട്ടി അണികൾക്കിടയിൽ വൻ അതൃപ്തിക്കും ഭാവിയിൽ പൊട്ടിത്തെറിക്കും വഴി തെളിക്കുമെന്നാണ് വിലയിരുത്തൽ
Discussion about this post