ഡൽഹി: വർഗ്ഗീയ വാഗ്ദാനവുമായി കോൺഗ്രസ് സഖ്യകക്ഷി നേതാവ്. കോൺഗ്രസ് സഖ്യം അധികാരത്തിൽ വന്നാൽ ഇന്ത്യ ഇസ്ലാമിക രാജ്യമാകുമെന്ന വാഗ്ദാനവുമായി കോൺഗ്രസ് സഖ്യകക്ഷിയായ എ ഐ യുഡി എഫ് നേതാവ് ബദറുദീൻ അജ്മലാണ് രംഗത്ത് വന്നിരിക്കുന്നത്.
‘എണ്ണൂറ് വർഷക്കാലം ഇന്ത്യ മുഗൾ ഭരണത്തിൻ കീഴിലായിരുന്നു. ഇപ്പോൾ യു പി എ സഖ്യവുമായി ചേർന്ന് മഹാസഖ്യത്തിന്റെ ഭാഗമായപ്പോൾ നമ്മുടെ ആത്മവിശ്വാസം വർദ്ധിക്കുകയാണ്. ഇവിടെ നമ്മൾ ഒരു ഇസ്ലാമിക രാജ്യം രൂപീകരിക്കും. പിന്നെ ഇവിടെ ഒരു ഹിന്ദുവും അവശേഷിക്കില്ല. എല്ലാവരെയും ഇസ്ലാമിലേക്ക് മതം മാറ്റും.‘ ഇതായിരുന്നു അജ്മലിന്റെ പ്രസ്താവന.
അജ്മലിന്റെ ഈ പ്രസ്താവന വൻ വിവാദമായിരുന്നു. ആസാമിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു വർഗീയ പരാമർശം. ഇതിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയതോടെ വിശദീകരണവുമായി അജ്മൽ രംഗത്തെത്തി. വീഡിയോ വ്യാജമാണെന്നും തന്റെ വാക്കുകൾ ദുരുപയോഗം ചെയ്തതാണെന്നും ബദറുദ്ദീൻ അജ്മൽ പറഞ്ഞു. പല സന്ദർഭങ്ങളിൽ താൻ പറഞ്ഞ കാര്യങ്ങൾ കൂട്ടിച്ചേർത്താണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത് എന്നാണ് അജ്മലിന്റെ വിശദീകരണം.












