ലോകഹിതകാരാർത്ഥം ഭഗവാൻ പരമശിവൻ കാളകൂടം പാനം ചെയ്ത് നീലകണ്ഠം വരിച്ച പരിപാവന സുദിനമായ മഹാശിവരാത്രിയെ വരവേൽക്കാൻ വ്രതപുണ്യവുമായി ഭക്തജനങ്ങൾ. മഹാദേവനുമായി ബന്ധപ്പെട്ട ഏറ്റവും പരിപാവനമായ ആഘോഷമാണ് മഹാശിവരാത്രി. കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ശിവഭക്തർക്ക് ഏറ്റവും വിശേഷപ്പെട്ട ഉത്സവമാണ് ശിവരാത്രി.
കൂവളത്തിന്റെ ഇലകൾ ഭഗവാന് സമർപ്പിക്കുന്നതും ഉപവാസമനുഷ്ടിക്കുന്നതും രാത്രി ഉറങ്ങാതെ അഖണ്ഡ നാമം ജപിക്കുന്നതും ഈ ദിവസത്തെ പ്രധാന ആചാരങ്ങളാണ്. ശിവലിംഗങ്ങളെ പാലും തേനും കൊണ്ട് അഭിഷേകം ചെയത് അവയെ ആരാധിക്കുന്നതും പ്രധാന ചടങ്ങാണ്. കേരളത്തിൽ ആലുവ ശിവക്ഷേത്രം, മാന്നാർ തൃക്കുരട്ടി മഹാദേവക്ഷേത്രം, പടനിലം പരബ്രഹ്മ ക്ഷേത്രം, തൃശ്ശൂർ വടക്കുന്നാഥക്ഷേത്രം, കൊട്ടിയൂർ മഹാദേവ ക്ഷേത്രം, ശ്രീകണ്ഠേശ്വരം ശിവക്ഷേത്രം എന്നിവിടങ്ങളിലെ ശിവരാത്രി മഹോത്സവം പ്രസിദ്ധമാണ്.
ദേവന്മാർക്ക് ശാപമോക്ഷത്തിനായി അമൃത് ലഭിക്കുവാൻ പാലാഴി മഥനം നടത്തിയപ്പോൾ രൂപം കൊണ്ട കാളകൂടവിഷം ലോക രക്ഷാർത്ഥം മഹാദേവൻ പാനം ചെയ്തു. ഈ വിഷം ഉളളിൽച്ചെന്ന് ഭഗവാന് ഹാനികരമാവാതിരിക്കാൻ പാർവതീ ദേവി അദ്ദേഹത്തിന്റെ കണ്ഠത്തിൽ മുറുക്കിപ്പിടിക്കുകയും, വായിൽ നിന്നു പുറത്തു പോവാതിരിക്കാൻ ഭഗവാൻ മഹാവിഷ്ണു വായ പൊത്തിപ്പിടിക്കുകയും ചെയ്തു. അങ്ങനെ വിഷം കണ്ഠത്തിൽ ഉറയ്ക്കുകയും ഭഗവാന് നീലകണ്ഠൻ എന്ന നാമധേയം ലഭിക്കുകയും ചെയ്തു. ഭഗവാന്റെ ലോകരക്ഷാകരമായ പ്രവൃത്തിയുടെ പുണ്യം നുകർന്ന ഭക്തജനങ്ങളും പാർവതീ ദേവിയും മറ്റു ദേവീദേവന്മാരും ഉറങ്ങാതെ പ്രാർഥിച്ച ദിവസമാണ് മഹാശിവരാത്രി എന്നാണ് ഐതീഹ്യം. പരമശിവൻ പാർവതി ദേവിയെ വിവാഹം കഴിച്ച ദിവസമാണ് ശിവരാത്രി എന്നും ഐതീഹ്യമുണ്ട്.
മഹാശിവരാത്രി നാളിൽ പുലർച്ചെ എഴുന്നേറ്റ് കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിച്ച് പൂജാമുറി ശുദ്ധീകരിക്കുന്നു. ശിവന്റെയും പാർവതിയുടെയും വിഗ്രഹം ഒരു പീഠത്തിൽ സ്ഥാപിച്ച് പുണ്യാഹം തളിക്കുന്നു. ലഘുഭക്ഷണം മാത്രം കഴിച്ച് ഭക്തർ പഴങ്ങളും മധുരപലഹാരങ്ങളും ദാനം ചെയ്യുന്നു. ചന്ദനം ചാർത്തി ശിവനെ ആരാധിക്കുകയും പാർവതി ദേവിയ്ക്ക് സിന്ദൂരം അർപ്പിക്കുകയും ചെയ്യുന്നു. ഉപവസിക്കാനും ഉറക്കമൊഴിയാനും വ്രതമെടുക്കുന്ന ഭക്തർ ക്ഷേത്രത്തിൽ പോയി ശിവന് ജലധാര അർപ്പിക്കുകയും അഖണ്ഡനാമജപ യജ്ഞത്തിൽ പങ്കാളികളാകുകയും ചെയ്യുന്നു. അടുത്ത ദിവസത്തെ ചന്ദ്രദർശനത്തിന് ശേഷം മാത്രമാണ് ഭക്തർ ഉറങ്ങുക.
Discussion about this post