കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് ഉന്തിലും തള്ളിലും പരിക്കേറ്റ സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് ബിജെപി. ബിജെപി നേതാക്കളായ സവ്യസാചി ദത്തയും ശിശിർ ബജോരിയയും അടങ്ങുന്ന സംഘമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത്.
വളരെ പ്രസക്തമായ ചില ചോദ്യങ്ങളും മമത ബാനർജിയോട് ബിജെപി ചോദിച്ചു. എവിടെയായിരുന്നു മുഖ്യമന്ത്രിക്ക് അകമ്പടി പോകുന്ന ആംബുലൻസ്? അടിയന്തര സാഹചര്യം വന്നാൽ മുഖ്യമന്ത്രിയെ പ്രവേശിപ്പിക്കാൻ സജ്ജീകരിച്ചിരുന്ന ആശുപത്രി ഏതായിരുന്നു? എന്തു കൊണ്ടാണ് പരിക്ക് പറ്റിയെങ്കിലും അതുമായി കൊൽക്കത്ത വരെ മമത യാത്ര ചെയ്തത്? മമതയുടെ സുരക്ഷാ ചുമതല ഉണ്ടായിരുന്ന പൊലീസുകാർ എന്തു ചെയ്യുകയായിരുന്നു? ഈ ചോദ്യങ്ങളാണ് ബിജെപി ഉന്നയിച്ചത്.
നന്ദിഗ്രാമിൽ വെച്ച് തന്നെ ആരോ പിടിച്ചു തള്ളിയതായി മമത ബാനർജി പറയുന്നു. ഇത് തികച്ചും ഞെട്ടിക്കുന്നതാണ്. സംഭവത്തിൽ വിശദമായ അന്വേഷണം വേണം. വേണ്ടിവന്നാൽ സിബിഐ തന്നെ അന്വേഷിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്ത പരാതിയിൽ ബിജെപി ആവശ്യപ്പെടുന്നു.
അതേസമയം മമതയുടെ വാഹനം അപകടത്തിൽ പെട്ടു എന്നായിരുന്നു ദൃക്സാക്ഷി നൽകിയ മൊഴി. കൂടാതെ ജനക്കൂട്ടം തിക്കിത്തിരക്കുന്നതിനിടയിൽ മമത വാഹനത്തിന്റെ മുൻ വശത്ത് എഴുന്നേറ്റ് നിന്ന് കൈവീശി കാണിക്കുന്നതും തിക്കിലും തിരക്കിലും പെട്ട് അവർ വാഹനത്തിനുള്ളിലേക്ക് വീഴുന്നതുമായ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
2011ലും സമാനമായ ആരോപണം മമത ബാനർജി ഉന്നയിച്ചിരുന്നു. തന്നെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു എന്നായിരുന്നു മമതയുടെ അന്നത്തെ ആരോപണം.
Discussion about this post