ടോക്യോ: ജപ്പാനിൽ വൻ ഭൂചലനവും തുടർന്ന് സുനാമിയും ഉണ്ടായതായി റിപ്പോർട്ട്. 2011ലെ ദുരന്തമുണ്ടായ അതേ സ്ഥലങ്ങളിലാണ് റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരിക്കുന്നത്.
ഭൂചലനത്തെ തുടർന്ന് ഒരു മീറ്റർ ഉയരത്തിലുള്ള സുനാമി ഉണ്ടായതായി ജാപ്പനീസ് സർക്കാരിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. മിയാഗിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് സൂചന.
ആളപായത്തിന്റെയും നാശനഷ്ടങ്ങളുടെയും വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
മിയാഗി തീരത്ത് ജാപ്പനീസ് സമയം 6.26ഓടെയായിരുന്നു ഭൂചലനമുണ്ടായത്. സമുദ്രത്തിനടിയിൽ 60 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ കേന്ദ്രം.
2011ലെ ഭൂചലനത്തിൽ ആണവ ചോർച്ചയുണ്ടായ ഫുകുഷിമ ആണവ നിലയത്തിന്റെയും ഒനഗാവ ആണവ നിലയത്തിന്റെയും പ്രവർത്തനം താത്കാലികമായി നിർത്തി വെച്ചതായും ഇവയിൽ പരിശോധന നടത്തുകയാണെന്നും അധികൃതർ അറിയിച്ചു.
പ്രഭവകേന്ദ്രത്തിൽ നിന്നും 400 കിലോമീറ്റർ ദൂരം വരെ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടു. കടൽത്തീരങ്ങളിൽ ജപ്പാൻ സർക്കാർ പ്രവേശന വിലക്ക് ഏർപ്പെടുത്തി. രാജ്യത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
Discussion about this post