തൃശൂര്‍: കോവിഡ് പശ്ചാത്തലത്തില്‍ കേരള നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആബ്‌സെന്റി വോട്ടേഴ്‌സിന്റെ തപാല്‍ വോട്ട് ശേഖരിക്കാന്‍ ആരംഭിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം ആബ് സെന്റി വോട്ടര്‍മാരെ മൂന്ന് വിഭാഗമായാണ് തരം തിരിച്ചിരിക്കുന്നത്.
80 വയസ്സ് കഴിഞ്ഞവര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് ബാധിതര്‍, ക്വാറന്റൈനില്‍ കഴിയുന്നവര്‍ എന്നിവര്‍ക്കാണ് അവസരം നൽകുന്നത്. വോട്ടറെ മുന്‍കൂട്ടി അറിയിച്ചശേഷമാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സംഘം വീടുകളിലേക്ക് എത്തുന്നതെങ്കിലും, വോട്ടർ സ്ഥലത്തില്ലെങ്കില്‍ ഒരവസരം കൂടി നൽകാനും നിർദ്ദേശമുണ്ട്. ഏപ്രില്‍ രണ്ടുവരെ വീടുകളില്‍ എത്തിയുള്ള വോട്ടെടുപ്പ് തുടരും.
സൂക്ഷ്മ നിരീക്ഷകന്‍, രണ്ടു പോളിങ് ഉദ്യോഗസ്ഥര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, വീഡിയോഗ്രാഫര്‍ എന്നിവരടങ്ങുന്ന സംഘമാണ് വീടുകളില്‍ എത്തുന്നത്. സ്ഥാനാര്‍ഥിക്കോ ബൂത്ത് ഏജന്റ് ഉള്‍പ്പെടെയുളള പ്രതിനിധികള്‍ക്കോ വീടിനു പുറത്തുനിന്ന് വോട്ടെടുപ്പ് നിരീക്ഷിക്കാം. സ്വകാര്യത ഉറപ്പാക്കി വോട്ട് ചെയ്യുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളുമായാണ് ഉദ്യോഗസ്ഥര്‍ എത്തുന്നത്.
ബൂത്ത് ലെവല്‍ ഓഫിസര്‍ വീട്ടിലെത്തിയപ്പോള്‍ അപേക്ഷിച്ച 4.02 ലക്ഷം പേര്‍ക്കാണ് തപാല്‍ വോട്ടിന് അവസരം ലഭിക്കുക.
വോട്ടിംഗ് പ്രക്രിയ നിരീക്ഷിക്കുന്നതിനായി സ്ഥാനാർത്ഥിക്ക് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരുടെ അനുവാദത്തോടെ ഒരു പ്രതിനിധിയെ ചുമതലപ്പെടുത്താം. തപാല്‍ ബാലറ്റില്‍ സ്ഥാനാര്‍ഥിയുടെ പേരിനു നേരെ ശരി ചിഹ്നമോ ഗുണന ചിഹ്നമോ രേഖപ്പെടുത്തിയാണ് വോട്ട് ചെയ്യേണ്ടത്.
തപാല്‍ വോട്ട് ചെയ്യാന്‍ താത്പര്യമുണ്ടെന്ന് വരണാധികാരിയെ അറിയിക്കുകയും 12 ഡി എന്ന ഫോമില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി മാര്‍ച്ച് 17നു മുന്‍പ് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് നൽകുകയും ചെയ്തവർക്കാണ് ഈ സൗകര്യം. വോട്ടര്‍ പട്ടികയില്‍ ഇവരുടെ പേരിനുനേരെ പോസ്റ്റല്‍ ബാലറ്റ് എന്നതിന്‍റെ ചുരുക്കെഴുത്തായ പിബി എന്ന് മാര്‍ക്ക് ചെയ്യും. ഈ വോട്ടര്‍മാര്‍ക്ക് പോളിംഗ് ബൂത്തില്‍ എത്തി വോട്ട് ചെയ്യാനാകില്ല.
Discussion about this post