തിരുവനന്തപുരം: ‘ഓപ്പറേഷൻ ട്വിൻസ്’ ( www.operationtwins.com) എന്ന വെബ്സൈറ്റ് വഴി കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലെ 4,34,000 ഇരട്ടവോട്ടര്‍മാരുടെ പട്ടിക പുറത്തുവിട്ടതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ഒരോ നിയോജകമണ്ഡലങ്ങളിലുമുള്ള വിവിധ ബൂത്തുകളില്‍ ചേര്‍ത്ത ഇരട്ടവോട്ടര്‍മാരുടെ വിവരങ്ങളും അതേ വോട്ടര്‍മാരുടെ ഫോട്ടോ ഉപയോഗിച്ച് സമീപ നിയോജകമണ്ഡലങ്ങളിലെ ബൂത്തുകളില്‍ വ്യത്യസ്ത പേരുകളിലും വിലാസങ്ങളിലും, വോട്ടര്‍ ഐ ഡിയിലും ചേര്‍ത്ത വോട്ട് വിവരങ്ങളുമാണ് വെബ്‌സൈറ്റിലൂടെ പൊതുജനങ്ങളുടെ മുന്നിലെത്തിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
നിയോജകമണ്ഡലത്തിന്റെ നമ്പര്‍, ബൂത്ത് നമ്പര്‍, സ്ഥാനാര്‍ത്ഥിയുടെ പേര്, ആ ബൂത്തിലെ വോട്ടറുടെ പേര്, വോട്ടര്‍ ഐ ഡി നമ്പര്‍, അതേ വ്യക്തിക്ക് മറ്റ് ബൂത്തുകളില്‍ ഉള്ള വോട്ടിന്റെ ഐ ഡി നമ്പര്‍, അവിടുത്തെ പേര്, വിലാസം, അതേ വ്യക്തിക്ക് തന്നെ തൊട്ടടുത്ത നിയോജകമണ്ഡലങ്ങളില്‍ ഉള്ള വോട്ടിന്റെ ഐ ഡി നമ്പർ, വിലാസം എന്നീ വിവരങ്ങളാണ് ഈ വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്തിട്ടുള്ളത്.
വെബ്‌സൈറ്റിലെ ഈ വിവരങ്ങള്‍ കൃത്യമായി അപ്‌ഡേറ്റ് ചെയ്ത് കൊണ്ടിരിക്കുമെന്നാണ് കെപിസിസി അധികൃതർ അറിയിച്ചത്. ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുതിയ അപ്‌ഡേഷനുകളില്‍ ഉണ്ടാകുമെന്നും, തിരഞ്ഞെടുപ്പ് കഴിയും വരെ വെബ്‌സൈറ്റില്‍ ഈ വിവരങ്ങളും പുതുതായി ലഭിക്കുന്ന വിവരങ്ങളും ഉണ്ടായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
”മാസങ്ങൾ നീണ്ട അധ്വാനത്തിലൂടെയാണ് ഇരട്ട വോട്ട് സംബന്ധിച്ച വിശദാംശങ്ങൾ ഞങ്ങൾ പുറത്തുകൊണ്ടു വന്നത്” പ്രതിപക്ഷ നേതാവ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
Discussion about this post