ഡൽഹി: കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കൊവിഡ് സ്ഥിതി ആശങ്കാജനകമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. രാജ്യത്ത് കൊവിഡ് കേസുകളുടെ വ്യാപനം ഏറ്റവും ഉയര്‍ന്ന നിലയിലാണിപ്പോള്‍. സാഹചര്യം വിലയിരുത്താൻ കേന്ദ്രകാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തില്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ യോഗം ചേർന്നു.
പരിശോധന വ്യാപിപ്പിച്ചും ആരോഗ്യസംവിധാനങ്ങള്‍ മെച്ചപ്പെടുത്തിയും വാക്സിനേഷന്‍ കൂട്ടിയും പ്രതിരോധം ശക്തമാക്കണമെന്ന് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കി. പ്രതിദിന രോഗികളുടെ എണ്ണവും മരണവും ഉയര്‍ന്നു തന്നെ നിൽക്കുകയാണ്. മാര്‍ച്ചില്‍ ഇന്ത്യയിലെ കൊവിഡ് കേസുകളിലെ വളര്‍ച്ചാ നിരക്ക് 6.8 ശതമാനമായി ഉയര്‍ന്നു. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
മഹാരാഷ്ട്ര, കേരളം, ഛത്തീസ്ഗഡ്, പഞ്ചാബ്, കര്‍ണാടക, ഗുജറാത്ത്, മദ്ധ്യപ്രദേശ്, തമിഴ്‌നാട്, ഡല്‍ഹി, ഹരിയാന, ചണ്ഡീഗഡ് തുടങ്ങി കൊവിഡ് വ്യാപനം കൂടിയ പ്രദേശങ്ങൾക്കായി കേന്ദ്ര സർക്കാർ പ്രത്യേക മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിൽ താഴെയാക്കണം. 70% പരിശോധനയും ആര്‍.ടി.പി.സി.ആര്‍ ആയിരിക്കണം. 30 പേരെയെങ്കിലും ക്വാറന്റൈന്‍ ചെയ്യാന്‍ കഴിയുംവിധം ഓരോ രോഗിയുടെയും സമ്പർക്കം കണ്ടെത്തണം. ഐസൊലേഷന്‍ ബെഡുകള്‍, ഓക്‌സിജന്‍ ലഭ്യമായ ഐ.സി.യു ബെഡുകള്‍ എന്നിവ കൂടുതല്‍ സജ്ജമാക്കണം. മാസ്‌ക് ധരിക്കാത്തതടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനങ്ങള്‍ക്ക് കര്‍ശന നടപടി സ്വീകരിക്കണം തുടങ്ങിയവയാണ് നിർദ്ദേശങ്ങൾ.










