പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തിക്കൊണ്ട് ഇറാനെതിരെയുള്ള സൈനിക നീക്കത്തിന് അമേരിക്ക ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഈ ആഴ്ചാവസാനം തന്നെ ഇറാനെതിരെ ആക്രമണം നടത്താൻ അമേരിക്കൻ സൈന്യം സജ്ജമായെന്നും എന്നാൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണെന്നും സിഎൻഎൻ (CNN) റിപ്പോർട്ട് ചെയ്യുന്നു. മാസങ്ങളായി തുടരുന്ന സംഘർഷങ്ങൾക്കൊടുവിൽ പശ്ചിമേഷ്യയിലേക്ക് വൻതോതിൽ യുദ്ധക്കപ്പലുകളും വിമാനങ്ങളും സൈനികരെയും വിന്യസിച്ചതിന് പിന്നാലെയാണ് ഈ നീക്കം. ഇറാൻ സമാധാനപരമായ ചർച്ചകൾക്ക് തയ്യാറായില്ലെങ്കിൽ സൈനിക നടപടി അല്ലാതെ മറ്റ് വഴികളില്ലെന്ന സൂചനയാണ് വൈറ്റ് ഹൗസ് നൽകുന്നത്.
നിലവിൽ സിറ്റുവേഷൻ റൂമിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുമായി ട്രംപ് ചർച്ചകൾ നടത്തിവരികയാണ്. നയതന്ത്ര നീക്കങ്ങൾ പരാജയപ്പെട്ടാൽ ആഴ്ചകളോളം നീണ്ടുനിൽക്കുന്ന വൻതോതിലുള്ള വ്യോമാക്രമണങ്ങൾക്കാണ് (Sustained bombing campaign) അമേരിക്ക പദ്ധതിയിടുന്നത്. ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡും, യുഎസ്എസ് എബ്രഹാം ലിങ്കണും നിലവിൽ ഈ മേഖലയിൽ നിലയുറപ്പിച്ചിട്ടുണ്ട്. ഇതിനുപുറമെ ടോമാഹോക്ക് മിസൈലുകൾ വഹിക്കുന്ന നാല് ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകളും വിന്യസിച്ചിട്ടുണ്ട്. 2,500 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങൾ വരെ തകർക്കാൻ ശേഷിയുള്ളതാണ് ഈ മിസൈലുകൾ.
ഇറാനിൽ ഭരണകൂട മാറ്റം (Regime Change) ഉണ്ടാകുന്നത് നല്ല കാര്യമായിരിക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. 47 വർഷമായി തുടരുന്ന ഈ ഭരണകൂടം മാറേണ്ട സമയം അതിക്രമിച്ചുവെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അമേരിക്കയുടെ ഈ യുദ്ധസന്നാഹം ഇറാഖ് യുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനിക വിന്യാസമായാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഇസ്രായേലും ഈ നീക്കത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.











Discussion about this post