തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ സിപിഎമ്മിൽ വീണ്ടും വ്യക്തിപൂജ വിവാദം സജീവമാകുന്നു. തെരഞ്ഞെടുപ്പ് യോഗങ്ങളിലും പ്രചാരണ ഇടങ്ങളിലും പിണറായി വിജയനെ ക്യാപ്ടൻ എന്ന് വിശേഷിപ്പിക്കുന്നതാണ് സിപിഎമ്മിൽ ഭിന്നതയ്ക്ക് കാരണമായിരിക്കുന്നത്. വ്യക്തിപൂജയും ആത്മനിഷ്ഠ ശൈലിയും പാടില്ലെന്ന പാർട്ടി നിലപാടിന് വിരുദ്ധമാണിതെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു.
2006ല്‍ വി എസ് അച്യുതാനന്ദൻ മത്സരിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ ചിത്രം പതിച്ച ടീ ഷര്‍ട്ടുകളും ഫ്ലക്സുകളും പ്രവർത്തകർ ധാരാളമായി ഉപയോഗിച്ചിരുന്നു. അന്ന് സംസ്ഥാന സെക്രട്ടറി ആയിരുന്ന പിണറായി വിജയന് ഇത് ശരിയായ പ്രവണതയല്ലെന്ന് പറഞ്ഞിരുന്നു. അന്ന് അത് വിവാദമായിരുന്നു.
ഇപ്പോൾ പിണറായി വിജയനെ വ്യക്തിപരമായി ഉയർത്തിക്കാട്ടുന്നതിനെതിരെ സിപിഐയിൽ നിന്നും സ്വന്തം പാര്‍ട്ടി നേതാക്കളില്‍ നിന്നും ഒരേ പോലെ വിമർശനം ഉന്നയിക്കപ്പെടുകയാണ്. പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, പി. ജയരാജന് എന്നിവര്‍ ക്യാപ്റ്റന്‍ പ്രയോഗത്തെ എതിർക്കുമ്പോൾ താത്കാലിക സെക്രട്ടറി എ. വിജയരാഘവന് പരസ്യമായി പിന്തുണച്ചു. ഇതോടെ ക്യാപ്ടൻ വിഷയത്തിൽ പാർട്ടിയിലെ ഭിന്നത മറനീക്കി പുറത്തു വന്നിരിക്കുകയാണ്.
പി. ജയരാജനെ പ്രകീര്‍ത്തിച്ച് ചില പ്രവർത്തകർ മുന്നോട്ട് വന്നപ്പോൾ പിണറായി ഉൾപ്പെടെയുള്ളവർ ഇടപെട്ട് അത് വിലക്കിയിരുന്നു. അത് വ്യംഗ്യമായി ചൂണ്ടിക്കാട്ടി ജയരാജനും പിണറായിയെ വിമർശിക്കുമ്പോൾ വിഷയത്തിൽ പാർട്ടി രണ്ട് തട്ടിലാണ് എന്ന വ്യക്തമായ സൂചനയാണ് പുറത്തു വരുന്നത്.
Discussion about this post