തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പിന്തുണ എന്‍ഡിഎയ്ക്ക് ലഭിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. താന്‍ മത്സരിക്കുന്ന കോന്നിയിലും മഞ്ചേശ്വരത്തും അടക്കം മികച്ച ഭൂരിപക്ഷം നേടി ബിജെപി ജയിക്കുമെന്നും, സര്‍ക്കാര്‍ ഉണ്ടാക്കുന്നതില്‍ കുറഞ്ഞൊന്നും ബിജെപി പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“നേമത്ത് എല്‍ഡിഎഫും യുഡിഎഫും ഒരുമിച്ച് നിന്നാല്‍ പോലും ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കില്ല. പിണറായി വിജയന്‍ വിചാരിച്ചാലൊന്നും എന്‍ഡിഎയുടെ വിജയം തടയാനാവില്ല. പിണറായി വിജയന്‍ എന്തോ പ്രതീക്ഷിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഭൂതകാലം അദ്ദേഹത്തെ വേട്ടയാടുകയാണ്. കഴിഞ്ഞ അഞ്ചു കൊല്ലം നടത്തിയ അഴിമതി അദ്ദേഹത്തെ ഭീതിപ്പെടുത്തുന്നുണ്ട്. അതാണ് ഇപ്പോള്‍ പൊട്ടും പൊട്ടുമെന്ന് പറഞ്ഞ് നടക്കുന്നത്,” കെ സുരേന്ദ്രന്‍ പറഞ്ഞു.
വോട്ടെണ്ണല്‍ കഴിഞ്ഞാല്‍ ഇരുമുന്നണികളില്‍ നിന്നും പലരും ബിജെപിയിലെത്തുമെന്നും, ഇരുമുന്നണികളിലുമുള്ള പാര്‍ട്ടികള്‍ മറ്റു വഴിയില്ലാത്തതു കൊണ്ടാണ് അവിടെ തുടരുന്നത് എന്നും അദ്ദേഹം പറഞ്ഞു. 35 സീറ്റ് നേടിയാല്‍ ബിജെപി അധികാരത്തിലെത്തുമെന്ന് നേരത്തെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഇക്കാര്യം പിന്നീടും പല തവണ അദ്ദേഹം ആവര്‍ത്തിച്ചിരുന്നു.കോണ്‍ഗ്രസില്‍ നിന്ന് ആരൊക്കെ വരുമെന്ന് മേയ് രണ്ട് കഴിയുമ്പോൾ അറിയാമെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.
“35 സീറ്റ് കിട്ടിയാല്‍ ബിജെപി അധികാരം പിടിക്കുമെന്നതില്‍ ഭൂമിമലയാളത്തില്‍ ആര്‍ക്കും സംശയമില്ല. ഇപ്പോള്‍ രണ്ട് മുന്നണിയിലും ഇരിക്കുന്നവരൊക്കെ സന്തോഷത്തില്‍ ഇരിക്കുകയാണെന്നാണോ കരുതുന്നത്. മെയ് രണ്ടാം തീയതി കഴിയുമ്പോൾ കാര്യം മനസിലാവും. മുന്നണിയില്‍ തുടരാന്‍ പാര്‍ട്ടികള്‍ക്ക് വലിയ താത്പര്യമൊന്നുമില്ല. വേറെ വഴിയില്ലാത്തത് കൊണ്ടാണ് തുടരുന്നത്. കോണ്‍ഗ്രസിലൊക്കെ പലരും അതൃപ്തിയിലാണ്. അവരൊക്കെ കാത്തിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പിലെ ഫലം എന്താണെന്ന് അറിയാന്‍ .” സുരേന്ദ്രൻ വ്യക്തമാക്കി.
Discussion about this post