ലണ്ടന്‍: വിദേശ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന ക്വാറന്റൈനില്‍ ഇരിക്കുന്നവർക്ക് കോവിഡ് പരിശോധന ഒഴിവാക്കി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയ ബിര്‍മ്മിങ്ഹാം സ്വദേശിയായ മാലിക്ക് യൂനസ് ഫസല്‍ എന്ന 18 കാരനെ അറസ്റ്റ് ചെയ്തു. ഒന്നിന് 80 പൗണ്ട് വിലയിട്ടായിരുന്നു ഈ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വിറ്റിരുന്നത്.
നിര്‍ബന്ധമായ ട്രാവല്‍ ടെസ്റ്റ് പാക്കേജിന്റെ വ്യാജ ഇന്‍വോയ്സുകളായിരുന്നു ഇയാള്‍ വിറ്റിരുന്നത്. ഈ സേവനം യഥാര്‍ത്ഥത്തില്‍ നല്‍കുന്ന സി ടി എം എന്ന കമ്പനിയുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകളും ഇന്‍വോയ്സുകളുമാണ് ഇയാള്‍ ഇതിനായി ഉപയോഗിച്ചിരുന്നത്. പരിശോധനകള്‍ ഉള്‍പ്പെടുന്ന പാക്കേജിന് 210 പൗണ്ടാണ് സി ടി എം കമ്പനി വാങ്ങുന്നത്. ഇതിന്റെ സര്‍ട്ടിഫിക്കറ്റാണ് ഇയാള്‍ വ്യാജമായി നിര്‍മ്മിച്ച് 80 പൗണ്ടിന് വിറ്റിരുന്നത്. മറ്റൊരു തട്ടിപ്പുകാരന്റെ ഫ്രാഞ്ചൈസിയായിട്ടാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആവശ്യക്കാരനെന്ന വ്യാജേന ഇയാളെ സമീപിച്ച ഒരു റിപ്പോര്‍ട്ടറോട് ഇയാള്‍ പറഞ്ഞിരുന്നു. ലാഭത്തിന്റെ 80 ശതമാനം തനിക്കാണെന്നും ഇയാള്‍ പറഞ്ഞു. ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്, പരിശോധനകളില്ലാതെ നിരവധി പേര്‍ ബ്രിട്ടനില്‍ എത്തി എന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്.
നിങ്ങള്‍ക്ക് യഥാര്‍ത്ഥ സി ടി എം ആവശ്യമെങ്കില്‍ അവര്‍ നിങ്ങളുടെ ഫോണ്‍ ട്രാക്ക് ചെയ്യുമെന്നും, നിങ്ങള്‍ പരിശോധനകള്‍ നടത്തിയോ എന്ന് ഉറപ്പാക്കുമെന്നും ഇയാള്‍ പറയുന്നു. ഇവിടെ യാതൊന്നും ചെയ്യാതെ തന്നെ നിങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയാണെന്നും ഇയാള്‍ റിപ്പോര്‍ട്ടറോട് പറഞ്ഞു. യു കെ യില്‍ പ്രവേശിക്കുന്നതിനു മുന്‍പ് നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട പി സി ആര്‍ ടെസ്റ്റിന്റെ നെഗറ്റീവ് റിപ്പോര്‍ട്ട് കോപ്പിയും ഇയാള്‍ വ്യാജമായി നിര്‍മ്മിച്ച് വില്പന നടത്തിയിരുന്നു. ഫേസ്‌ബുക്ക് വഴിയായിരുന്നു ആവശ്യക്കാരെ കണ്ടെത്തിയിരുന്നത്.
പുതിയ ഇനം വൈറസുകളെ കണ്ടെത്തുവാനായി സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ടെസ്റ്റുകളില്‍ റെജിസ്റ്റര്‍ ചെയ്തതായി ഇയാള്‍ നല്‍കുന്ന വ്യാജരേഖകളില്‍ കാണിക്കും. തുടര്‍ന്നാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കുക. നിരവധി പേര്‍ക്ക് കോവിഡ് വ്യാപിക്കുവാന്‍ ഈ വ്യാജ സര്‍ട്ടിഫിക്കറ്റ് കരണമായിട്ടുണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് വക്താക്കള്‍ പറഞ്ഞു. ജനിതകമാറ്റം സംഭവിച്ച പല വൈറസുകള്‍ക്കും വാക്സിനെതിരെ ഭാഗികമായെങ്കിലും പ്രതിരോധശേഷി ഉണ്ടെന്നതിനാല്‍, ഇയാളുടെ പ്രവൃത്തി വാക്സിന്‍ പദ്ധതിയുടെ ഫലക്ഷമത തന്നെ ചോദ്യം ചെയ്യുകയും ചെയ്യും.
ഫെബ്രുവരി പകുതിയോടെ വിദേശയാത്രകഴിഞ്ഞ് മടങ്ങുന്ന ബ്രിട്ടീഷുകാര്‍ക്ക് പത്ത് ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതിനിടയിലാണ് നിരവധി വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ ഇറങ്ങിയിട്ടുണ്ട് എന്ന വിവരം പൊലീസ് പുറത്തുവിടുന്നത്.
Discussion about this post