കൊല്ക്കത്ത: ബംഗാൾ മുസ്ലിംകളുടെ പിന്തുണ മുഖ്യമന്ത്രി മമത ബാനർജിക്കു നഷ്ടപ്പെട്ടുവെന്നാണ് അവരുടെ അഭ്യർഥന വെളിപ്പെടുത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ടുകൾ ഭിന്നിക്കപ്പെടാതെ ഇരിക്കണമെന്നതായിരുന്നു മമതയുടെ ആഹ്വാനം. സമാന ആവശ്യം ഹിന്ദുക്കളോട് ബിജെപി നടത്തിയാൽ തിരഞ്ഞെടുപ്പ് കമ്മിഷനും മാധ്യമങ്ങളും പാർട്ടിക്ക് എതിരാവുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്നാം ഘട്ട പോളിങ് പുരോഗമിക്കുന്നതിനിടെ വടക്കൻ ബംഗാളിലെ കൂച് ബെഹാറിലെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നിങ്ങളുടെ സ്നേഹം പലിശ സഹിതം വികസനത്തിന്റെ രൂപത്തിൽ തിരികെ തരും. എല്ലാ മുസ്ലിംകളും ഒന്നിക്കണമെന്നും വോട്ടുകൾ വിഭജിക്കരുതെന്നും മമത ആവശ്യപ്പെടുന്നു. മുസ്ലിം വോട്ട് ബാങ്ക് നിങ്ങളിൽ (മമത) നിന്ന് അകന്നതായി ഇതിൽ നിന്നും മനസ്സിലാക്കാം. പ്രധാനമന്ത്രി പറഞ്ഞു.
ഇതു പരസ്യമായി പറഞ്ഞതിലൂടെ നിങ്ങൾ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മിഷനോടും നിങ്ങൾ മോശമായാണ് പെരുമാറുന്നത്. ഹിന്ദുക്കൾ യോജിച്ച് ബിജെപിക്കായി വോട്ട് ചെയ്യണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിരുന്നെങ്കിൽ കമ്മിഷനിൽ നിന്ന് 8–10 നോട്ടിസുകൾ ഞങ്ങൾക്ക് ലഭിച്ചേനെ. രാജ്യം മുഴുവൻ ഞങ്ങൾക്കെതിരെ മുഖപ്രസംഗം എഴുതിയേനെ’ – പ്രധാനമന്ത്രി വ്യക്തമാക്കി.
ബംഗാൾ ജനസംഖ്യയുടെ 27% മുസ്ലിംകളാണ്. ബിജെപിയെ തറപറ്റിക്കാനുള്ള മമത ബാനർജിയുടെ പോരാട്ടത്തിൽ ഇവരുടെ വോട്ടുകൾ ഭിന്നിക്കപ്പെടാതെ കൃത്യമായി വീഴേണ്ടത് നിർണായകമാണ്. എന്നാൽ ഇത്തവണ അസദുദ്ദീൻ ഒവൈസിയുടെ ഓൾ ഇന്ത്യ മജ്ലിസ് ഇത്തിഹാദുൽ മുസ്ലിമീനും (എഐഎംഐഎം) ഫുർഫുറ ഷരീഫിലെ മതപുരോഹിതനും വോട്ടുകൾ അവർക്ക് അനുകൂലമാക്കുന്നതിന് വൻ പ്രചാരണമാണ് നടത്തുന്നത്.
Discussion about this post