കാസർകോട്; മഞ്ചേശ്വരത്ത് വോട്ടവകാശം നിഷേധിക്കപ്പെട്ട വോട്ടർമാർക്ക് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ഇടപെടലിൽ വോട്ട് ചെയ്യാൻ അവസരം. മഞ്ചേശ്വരത്ത് 130ആം നമ്പർ ബൂത്തിൽ ആറ് മണിക്ക് മുൻപ് എത്തിയവർക്ക് വോട്ടവകാശം നിഷേധിച്ചതായി പരാതി ഉയർന്നിരുന്നു. ഇവർക്കാണ് ബിജെപിയുടെ ഇടപെടലിനെ തുടർന്ന് വോട്ട് ചെയ്യാൻ അവസരം ലഭിച്ചത്.
ഏഴ് മണിവരെ എത്തുന്നവരെ വോട്ട് ചെയ്യാൻ അനുവദിക്കണമെന്ന ചട്ടം നിലനിൽക്കെയാണ് ആറ് മണിക്ക് മുൻപ് എത്തിയവരെ പോലും വോട്ട് ചെയ്യാൻ അനുവദിക്കാതിരുന്നത്. കളക്ടറുടെ നിർദ്ദേശ പ്രകാരമാണ് നടപടി എന്നാണ് അധികൃതർ വിശദീകരിച്ചത്. ഇവിടെ വോട്ടിംഗ് യന്ത്രത്തിലെ തകരാർ നിമിത്തം രാവിലെ രണ്ട് മണിക്കൂറോളം വോട്ടിംഗ് നിർത്തി വെച്ചിരുന്നു. അപ്പോൾ വന്നിട്ട് മടങ്ങി പോയവരാണ് വൈകിട്ട് എത്തിയപ്പോഴും വോട്ട് ചെയ്യാൻ ആകാതെ പ്രതിസന്ധിയിലായത്.
ഈ നടപടി അസാധാരണമാണെന്നും ഇത് അനുവദിക്കാനാവില്ലെന്നും അറിയിച്ച് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രൻ പ്രതിഷേധവുമായി രംഗത്തെത്തി. അദ്ദേഹത്തോടൊപ്പം നാട്ടുകാരും പ്രതിഷേധത്തിൽ ചേർന്നതോടെ വോട്ടവകാശം നിഷേധിക്കപ്പെട്ട സമ്മതിദായകർക്ക് രാത്രിയോടെ വോട്ട് ചെയ്യാൻ അധികൃതർ അനുവാദം നൽകുകയായിരുന്നു. ബൂത്തിൽ നിന്ന എട്ട് പേരും വോട്ട് ചെയ്ത ശേഷമാണ് ബിജെപി പ്രവർത്തകരും കെ സുരേന്ദ്രനും മടങ്ങിയത്.
Discussion about this post