കൊല്ലം: പോസ്റ്റൽ വോട്ടിന്റെ പേരിലുള്ള തട്ടിപ്പുകൾ സംസ്ഥാനത്ത് തുടരുന്നു. നേരത്തെ വോട്ട് ചെയ്ത പൊലീസുകാരന് രണ്ടാമതും തപാൽ ബാലറ്റ് കിട്ടി. കൊല്ലത്ത് ഏപ്രിൽ രണ്ടിന് വോട്ടിട്ട ഉദ്യോഗസ്ഥനാണ് വീണ്ടും തപാൽ ബാലറ്റ് കിട്ടിയിരിക്കുന്നത്.
തഴവ എച്ച്എസ്എസ് അധ്യാപകൻ കെ.ബാബുവിനാണ് വോട്ടിട്ട ശേഷം വീണ്ടു ബാലറ്റ് കിട്ടിയിരിക്കുന്നത്. സമാനമായ രീതിയിൽ പല ഉദ്യോഗസ്ഥർക്കും ബാലറ്റ് കിട്ടിയെന്ന ആക്ഷേപം ശക്തമാണ്. പാറശ്ശാലയിലും തപാൽ വോട്ട് ഇരട്ടിപ്പുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തു വന്നിരുന്നു. വാട്ടര്‍ അതോററ്റിയിലെ ഉദ്യോഗസ്ഥനാണ് വീണ്ടും തപാൽ വോട്ട് കിട്ടിയത്.
സംസ്ഥാനത്ത് മൂന്നര ലക്ഷത്തോളം ഉദ്യോഗസ്ഥരാണ് തപാൽ വോട്ടിന് അർഹതയുണ്ടായിരുന്നത്. ഏപ്രിൽ മൂന്നിന് ശേഷം തെരഞ്ഞെടുപ്പ് ഡ്യൂട്ടി വന്ന ഉദ്യോഗസ്ഥർക്ക് ഇനിയും തപാൽ വോട്ട് ചെയ്യാൻ അവസരമുണ്ട്.
പ്രത്യേക കേന്ദ്രത്തിൽ തപാൽ വോട്ട് ചെയ്തവർക്ക് വീണ്ടും തപാൽ വോട്ട് വരുന്നുവെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. വോട്ടർപട്ടികയിലെ ഇരട്ടവോട്ട് ആരോപണത്തിന് പിന്നാലെ തപാൽ വോട്ടിലെ ഇരട്ടിപ്പും തെരഞ്ഞെടുപ്പ് കമ്മീഷന് തലവേദനയായിരിക്കുകയാണ്. എന്നൽ ഇവയൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളാണ് എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വിശദീകരണം.
Discussion about this post