തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് പിന്നാലെ നേമത്ത് സിപിഎമ്മിൽ തമ്മിൽ തല്ല്. ഡി വൈ എഫ് ഐ നേതാക്കളുടെ മർദ്ദനമേറ്റ വനിതാ നേതാവ് രാജി വെച്ചു. ഡിവൈഎഫ്‌ഐ ബ്ലോക്ക് വൈസ് പ്രസിഡന്റും സിപിഎം ബ്രാഞ്ച് അംഗവുമായ ഗോപിക ആർ നായരാണ് രാജി വെച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതിനിടെ പാർട്ടി ഗുണ്ടയായ കടപ്പണ്ടം കിച്ചു എന്നു വിളിക്കുന്ന സായി കൃഷ്ണ അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നു എന്ന് ഗോപിക പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. കടപ്പണ്ടം കിച്ചു ഡി വൈ എഫ് ഐ കമലേശ്വരം എല്‍ സി സെക്രട്ടറിയാണ്.
കടകംപള്ളി സുരേന്ദ്രന്റെ അനുയായികളായ കരമന ഹരിയുടെയും ആറ്റുകാല്‍ വാര്‍ഡ് കൗണ്‍സിലര്‍ ആര്‍ ഉണ്ണികൃഷ്ണന്റെയും നിര്‍ദ്ദേശാനുസരണമാണ് സായികൃഷ്ണ തന്നെ മര്‍ദ്ദിച്ചതെന്നാണ് ഗോപിക പാര്‍ട്ടിക്കു നല്‍കിയ പരാതിയില്‍ പറയുന്നത്. കഴുത്തിലും മുതുകിലും മര്‍ദിക്കുകയും വയറില്‍ ചവിട്ടി വീഴ്ത്തുകയുമായിരുന്നു. മര്‍ദനത്തില്‍ അവശയായതിനാല്‍ പൊലീസാണ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
പൊലീസിൽ പരാതിപ്പെട്ടിട്ടും ഉന്നത ഇടപെടല്‍ മൂലം എഫ്‌ഐആര്‍ പോലും ഇടാന്‍ പോലീസ് തയ്യാറായിട്ടില്ലെന്നും ഗോപിക ആരോപിക്കുന്നു. കേസ് പിന്‍വലിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെടുന്നത്. ഇതിന് വഴങ്ങാതെ വന്നതോടെ കേസ് പിന്‍വലിച്ചില്ലെങ്കില്‍ നീ ഈ പാര്‍ട്ടിയില്‍ കാണില്ല എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിൽ പറയുന്നു. തുടർന്ന് പാര്‍ട്ടിയെക്കാള്‍ വലുത് ആത്മാഭിമാനമാണെന്ന നിലപാട് സ്വീകരിച്ച് ഗോപിക രാജി വെക്കുകയായിരുന്നു.
കൊലക്കേസില്‍ പ്രതിയായ ഉണ്ണിയെ രക്ഷിക്കാനാണു നേതാക്കള്‍ ശ്രമിക്കുന്നതെന്ന് ഗോപിക ആരോപിക്കുന്നു. ഇയാൾ സ്ത്രീകളെ മുൻപും ആക്രമിച്ചിട്ടുണ്ട്. ഉണ്ണിക്കൃഷ്ണന്‍ തനിക്കെതിരെ അപവാദപ്രചാരണം നടത്തിയിരുന്നു. ആത്മഹത്യയ്ക്കു ശ്രമിച്ചതിനെത്തുടര്‍ന്നു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിട്ടുണ്ടെന്നും പാര്‍ട്ടിക്കു നല്‍കിയ പരാതിയില്‍ ഗോപിക പറയുന്നു.
സായികൃഷ്ണ സാമൂഹ്യ വിരുദ്ധനാണ്. കൊലക്കേസ്, അടിപിടിക്കേസ് തുടങ്ങി നിരന്തരമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന പൊതു ശല്യമാണ്. അയാള്‍ക്കെതിരെ ഗുണ്ട ആക്റ്റ് പ്രകാരം കേസ് എടുത്തിട്ടുണ്ടെന്നും ഗോപിക ചൂണ്ടിക്കാട്ടുന്നു.
ഇത്തരം ഇരുണ്ട വ്യക്തിതിത്വമുള്ള ഒരാള്‍ക്കു വേണ്ടി തന്നെപ്പോലെ ദീര്‍ഘകാലം പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ച വനിതയെ ഭീഷണിപ്പെടുത്തിയ നേതാക്കളുള്ള പാര്‍ട്ടിയോടൊപ്പം തുടർന്നു പോകാൻ ബുദ്ധിമുട്ടുള്ളതു കൊണ്ടാണ് പാര്‍ട്ടിയില്‍ നിന്നും രാജി വയ്ക്കുന്നതെന്നും ഗോപിക വ്യക്തമാക്കുന്നു. തീരുമാനം അന്തിമമാണെന്നും ആരു വിചാരിച്ചാലും തന്നെ പിന്തിരിപ്പിക്കാൻ സാധ്യമല്ലെന്നും ഗോപിക പറയുന്നു.
ഗോപികയുടെ കുടുംബം പാര്‍ട്ടി കുടുംബമാണ്. 2016ലെ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഗോപികയുടെ അമ്മ രാജേശ്വരിയായിരുന്നു് ആറ്റുകാല്‍ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.
Discussion about this post