കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുസ്ലിം ലീഗ് എംഎൽഎ കെ എം ഷാജിക്കെതിരെ വിജിലന്‍സ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്നലെയാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി ഷാജിയുടെ കോഴിക്കോട്ടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തുകയാണ്. വിജിലന്‍സ് എസ്.പി ശശിധരന്‍റെ നേതൃത്വത്തിലാണ് റെയ്ഡ്.
കഴിഞ്ഞ നവംബറില്‍ ഷാജിക്കെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. കെഎം ഷാജി എംഎൽഎക്ക് വരവിൽ കവിഞ്ഞ സ്വത്തുള്ളതായി വിജിലൻസ് നേരത്തെ കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഷാജിയുടെ സ്വത്ത് സമ്പാദനത്തിൽ വരവിനേക്കാൾ 166 ശതമാനത്തിന്‍റെ വർധനവുണ്ടായതായാണ് വിജിലൻസ് കണ്ടെത്തൽ.
2011 മുതൽ 2020 വരെയുള്ള കണക്ക് പ്രകാരം ഷാജിക്ക് 88,57,000 രൂപ വരവുളളതായി വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. 32,19,000 രൂപ ഇക്കാലയളവിൽ ഷാജി ചെലവാക്കിയിട്ടുണ്ട്. എന്നാൽ രണ്ട് കോടിയോളം രൂപ ഇക്കാലയളവിൽ ഷാജി സമ്പാദിച്ചതായാണ് വിജിലൻസ് കണ്ടെത്തൽ. സ്വത്ത് സമ്പാദനത്തിൽ വരവിനേക്കാൾ 166 ശതമാനത്തിന്‍റെ വർധനവാണ് ഷാജിക്ക് ഉണ്ടായിരിക്കുന്നതെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. ഷാജിക്കെതിരായി കൂടുതൽ അന്വേഷണം ആവശ്യമുണ്ടെന്നും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്നും വിജിലന്‍സ് റിപ്പോർട്ട് ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
അഴീക്കോട് മണ്ഡലത്തിലെ സ്‌കൂളിന് പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കെ എം ഷാജി കൈപ്പറ്റിയെന്ന് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭന്‍ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു.
പൊതുപ്രവർത്തകനായ അഡ്വ.എം.ആർ ഹരീഷാണ് വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് ഷാജിയ്‌ക്കെതിരെ കോടതിയിൽ പരാതിപ്പെട്ടത്. ഷാജിയ്‌ക്കെതിരായ പരാതിയിൽ പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്ന് വ്യക്തമായെങ്കിലും അന്വേഷണ ഉദ്യോഗസ്ഥൻ കേസ് രജിസ്‌റ്റർ ചെയ്യാത്തതിനാലാണ് അഡ്വ.എം.ആർ ഹരീഷ് ഹർജി നൽകിയത്. പ്രഥമദൃഷ്‌ട്യാ ഷാജിക്കെതിരെ തെളിവുണ്ടെന്ന് വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകി.
തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സത്യവാങ്‌മൂലത്തിൽ കെ.എം ഷാജി നൽകിയ വിവരവും ആഡംബര വീട് നിർമ്മാണത്തിന് ചെലവായ പണവും തമ്മിൽ വലിയ പൊരുത്തക്കേടുണ്ടെന്ന് കാട്ടിയാണ് എം.ആർ ഹരീഷ് പരാതിപ്പെട്ടത്. അനധികൃതമായി നിർമ്മിച്ച വീടിന് 1.62 കോടി വിലയുണ്ടെന്ന് കോർപറേഷൻ കണ്ടെത്തി. എന്നാൽ നീർമാണ് മേഖലാ വിദഗ്‌ദ്ധർ നാല് കോടിയെങ്കിലും വീടിന് വിലയുണ്ടാകുമെന്ന് കണ്ടെത്തി. കേസിൽ കെ.എം ഷാജി ഉൾപ്പടെയുളളവരെ വിജിലൻസ് ചോദ്യം ചെയ്യുകയുമുണ്ടായി.
Discussion about this post