കൊച്ചി: മുസ്ലീം സ്ത്രീകളുടെ വിവാഹ മോചനവുമായി ബന്ധപ്പെട്ട വിഷയത്തിൽ നിർണ്ണായക ഉത്തരവുമായി കേരള ഹൈക്കോടതി. മുസ്ലീം സ്ത്രീകൾക്കും കോടതിക്ക് പുറത്ത് വിവാഹ മോചനത്തിന് അവകാശം ഉണ്ടെന്ന് കോടതി വ്യക്തമാക്കി. 49 വർഷം പഴക്കമുള്ള കീഴ്വഴക്കം റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ നിർണ്ണായക ഉത്തരവ്.
കോടതി വഴി മാത്രമേ മുസ്ലീം സ്ത്രീകൾക്ക് വിവാഹ മോചനം സാധ്യമാകൂ എന്ന 1972ലെ സിംഗിൾ ബെഞ്ച് ഉത്തരവാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സി.എസ്. ഡയസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.
പുരുഷകേന്ദ്രീകൃത സമൂഹം നൂറ്റാണ്ടുകളായി മുസ്ലിം സ്ത്രീകളെ കോടതി വ്യവഹാരങ്ങളില്‍ മാത്രം അടച്ചിട്ടിരിക്കുകയായിരുന്നു എന്ന് കോടതി വ്യക്തമാക്കി. മുത്തലാഖ് പോലുള്ള നിയമവിരുദ്ധ സംവിധാനങ്ങളടക്കം പുരുഷൻമാർ വിവാഹ മോചനത്തിനായി ഉപയോഗിച്ചു. എന്നാൽ ഇത്തരം സംവിധാനങ്ങളെന്നും സ്ത്രീകൾക്ക് അനുവദിച്ചില്ല. കോടതി മുഖേനയല്ലാതെ സ്ത്രീകള്‍ക്ക് വിവാഹമോചനം നടക്കില്ല എന്നതാണ് നിലവിലെ അവസ്ഥ. ഇത് ഒട്ടേറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജികൾ തീർപ്പാക്കിയാണ് ഹൈക്കോടതിയുടെ നിർണ്ണായക ഉത്തരവ്.
കോടതിക്ക് പുറത്ത് മുസ്ലിം സ്ത്രീക്ക് വിവാഹമോചനം അനുവദിക്കുന്ന ഒട്ടേറെ മാർഗ്ഗങ്ങൾ നിലവിലുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭർത്താവുമായുള്ള ബന്ധം വേർപെടുത്താൻ ത്വലാഖ് – എ തഫ്വിസ് മുസ്ലീം സ്ത്രീക്ക് അനുവദനീയമാണ്. ഏകപക്ഷീയമായി വിവാഹമോചനത്തിന് അവകാശം നൽകുന്നതാണ് ഖുല നിയമം. പരസ്പര സമ്മതത്തോടെ വിവാഹമോചനം നേടാൻ മുബാറാത്ത് രീതിയും നിലവിലുണ്ട്.
Discussion about this post